തിരുവനന്തപുരം : കേരളത്തിൽ ബീഫ് (പോത്തിറച്ചി) പ്രതിസന്ധി രൂക്ഷം. മുൻപ് സംസ്ഥാനത്തെ അറവുശാലകളിലേക്ക് പോത്തിനെ എത്തിക്കുന്നതിൽ മുൻപ് കാര്യമായ തടസ്സം ഉണ്ടായിരുന്നില്ല, എന്നാൽ നിലവിൽ കടുത്ത പ്രതിസന്ധിയാണ് അനുഭവപ്പെടുന്നതെന്ന് വ്യാപാരികൾ പറഞ്ഞു. രണ്ട് ലക്ഷത്തിൽ താഴെ കന്നുകാലികൾ സംസ്ഥാനത്തേക്ക് എത്തിയിരുന്ന സാഹചര്യത്തിൽ നിന്ന് നിലവിൽ ആറായിരത്തില്‍ താഴെ മാത്രമാണ് എത്തുന്നത്. തമിഴ്‌നാട്, കർണാടക, മഹാരാഷ്ട്ര, ആന്ധ്രാ പ്രദേശ്, തെലങ്കാന, ഒഡീഷ എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിന് ആവശ്യമായ കന്നുകാലികൾ എത്തുന്നത്. ഇത്തരത്തിൽ കന്നുകാലികളെ എത്തിക്കുന്നതിലുണ്ടാകുന്ന തടസമാണ് കേരളത്തിന് തിരിച്ചടിയായത്.
കേരളത്തിലേക്ക് വരുന്ന ലോഡുകൾ വഴിയിൽ തടഞ്ഞ് തട്ടിയെടുക്കുന്നത് പതിവായതോടെയാണ് കന്നുകാലി ക്ഷാമം രൂക്ഷമായത്.
പ്രശ്നത്തിൽ ഇടപെടാൻ മുഖ്യമന്ത്രി വി ഡി സതീശന് വ്യാപാരികൾ നിവേദനം നൽകി. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് നിയമം പാലിച്ച് കന്നുകാലികളെ കൊണ്ടുവരുന്നവർക്ക് സംരക്ഷണമൊരുക്കണമെന്നാണ് വ്യാപാരികൾ ആവശ്യപ്പെടുന്നത്. ഗോവധ നിരോധന നിയമത്തിന്റെ പേരിലെത്തുന്ന സംഘങ്ങൾ കന്നുകളുമായി വരുന്ന ലോറി തടയുന്നതും പണപ്പിരിവ് നടത്തുന്നതും പതിവായി മാറിയതായാണ് പരാതി. വിവിധ മാർക്കറ്റുകളിലേക്ക് എത്തുന്ന ലോഡുകളുടെ എണ്ണത്തിൽ വലിയ കുറവാണ് വന്നിട്ടുള്ളത്. ബീഫിന്റെ ലഭ്യത കുറയുന്നതനുസരിച്ച് കിലോയ്ക്ക് ഏകദേശം 450 മുതൽ 540 രൂപ വരെ വിലയാണ് കടകളിലുള്ളത്. എന്നാൽ ചിലയിടങ്ങളിൽ 380 മുതൽ 400 രൂപയ്ക്കും ബീഫ് ലഭിക്കുന്നുണ്ട്.
കന്നുകാലികളെ ലഭ്യമാകാത്ത പ്രതിസന്ധി രൂക്ഷമായതോടെ കടകള്‍ അടച്ചിടാൻ തീരുമാനിച്ചതായി ഇടുക്കിയിലെ വ്യാപാരികള്‍ അറിയിച്ചു. ബീഫ് വിൽപ്പന നടത്തിയിരുന്ന പലസ്ഥാപനങ്ങളിലും ലഭ്യത നാലിൽ ഒന്നായി കുറഞ്ഞു. മുൻപ് പ്രതിമാസം 75,000 ഓളം കന്നുകാലികൾ കേരളത്തിലേക്ക് എത്തിയിരുന്നുവെന്നും നിലവിൽ 25,000 ആയി ചുരുങ്ങിയെന്നും റിപ്പോർട്ട് ഉണ്ട്.





























