ടെഹ്‌റാൻ/ : ലബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിലെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ ആക്രമണം നടത്തുമെന്ന ഇസ്രയേലിന്റെ ഭീഷണി നടപ്പിലാക്കിയാൽ അതിന്റെ പ്രത്യാഘാതങ്ങൾ അതീവ കഠിനമായിരിക്കുമെന്ന് ഇറാന്റെ ശക്തമായ മുന്നറിയിപ്പ് ബെയ്റൂട്ടിലെ ദാഹിയയിലുള്ള ജനങ്ങളോട് ഒഴിഞ്ഞുപോകാൻ ഇസ്രയേൽ സൈന്യം ആവശ്യപ്പെട്ടതിന് മറുപടിയായി, വടക്കൻ ഇസ്രയേലിലെ താമസക്കാരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ ഇറാൻ ആവശ്യപ്പെട്ടു. ഇറാന്റെ സെൻട്രൽ മിലിട്ടറി കമാൻഡാണ് ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ വഴി ഈ നിർണായക മുന്നറിയിപ്പ് നൽകിയത്.
ഇസ്രയേൽ തങ്ങളുടെ ഭീഷണി നടപ്പിലാക്കുകയാണെങ്കിൽ, വടക്കൻ ഇസ്രയേലിലെയും അധിനിവേശ പ്രദേശങ്ങളിലെയും സൈനിക താവളങ്ങൾക്ക് സമീപമുള്ളവർക്ക് ജീവഹാനി സംഭവിക്കാതിരിക്കാൻ ഉടൻ മാറിത്താമസിക്കണമെന്ന് കമാൻഡർ വ്യക്തമാക്കി. ലെബനനിലെ ഇസ്രയേൽ ആക്രമണം ശക്തമാക്കിയാൽ വടക്കൻ ഇസ്രയേലിനെ ലക്ഷ്യമാക്കി വൻതോതിലുള്ള പ്രത്യാക്രമണം ഉണ്ടാകുമെന്ന സൂചനയാണ് ഇതിലൂടെ ഇറാൻ നൽകുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള പോരാട്ടം മൂർച്ഛിക്കുന്നത് പശ്ചിമേഷ്യയിൽ വലിയ യുദ്ധഭീതിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
ഇതിനിടെ ലെബനനിലെ ഇസ്രയേൽ സൈനിക നടപടികളിൽ പ്രതിഷേധിച്ച് അമേരിക്കയുമായുള്ള സമാധാന ചർച്ചകൾ ഇറാൻ പൂർണ്ണമായും നിർത്തിവെച്ചു. മധ്യസ്ഥർ മുഖേന അമേരിക്കയുമായി നടത്തിവന്നിരുന്ന ചർച്ചകളും രേഖകളുടെ കൈമാറ്റവും താൽക്കാലികമായി അവസാനിപ്പിച്ചതായി തസ്നീം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. വെടിനിർത്തൽ വ്യവസ്ഥകൾ ഇസ്രയേൽ ആവർത്തിച്ച് ലംഘിച്ചതാണ് ഇത്തരം കടുത്ത തീരുമാനങ്ങളിലേക്ക് എത്തിച്ചതെന്ന് ഇറാൻ കുറ്റപ്പെടുത്തി.





























