ന്യൂഡല്‍ഹി : ഭീമ കൊറേഗാവ് കേസില്‍ പ്രതികളായ പ്രമുഖ ആക്ടിവിസ്റ്റുകളുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി ദേശീയ അന്വേഷണ ഏജൻസി (എന്‍ഐഎ) പ്രത്യേക കോടതിയെ സമീപിച്ചു. സാമൂഹിക പ്രവർത്തകരായ അരുണ്‍ ഫെരേര, വെര്‍നോണ്‍ ഗോണ്‍സാല്‍വസ് എന്നിവര്‍ ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്നാണ് എന്‍ഐഎയുടെ പ്രധാന ആരോപണം. ഹര്‍ജി പരിഗണിച്ച പ്രത്യേക ജഡ്ജി ചാകോര്‍ എസ്. ബവിസ്‌കാര്‍ പ്രതികളോട് വിശദീകരണം തേടിയിട്ടുണ്ട്. കേസ് ജൂണ്‍ 19-ന് കോടതി വീണ്ടും പരിഗണിക്കും. കടുത്ത ജാമ്യവ്യവസ്ഥകൾ നിലനിൽക്കെ പ്രതികൾ മുംബൈ പ്രസ് ക്ലബില്‍ പത്രസമ്മേളനം നടത്തിയതായി എന്‍ഐഎ ചൂണ്ടിക്കാട്ടി. രാജ്യത്ത് നിരോധിക്കപ്പെട്ട മാവോയിസ്റ്റ് പാര്‍ട്ടിയുടെയും ‘അര്‍ബന്‍ നക്‌സല്‍’ മുന്നേറ്റങ്ങളുടെയും ആശയങ്ങളാണ് ഇരുവരും മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതെന്നും ഏജൻസി ആരോപിക്കുന്നു.
കേസില്‍ നേരത്തെ ജാമ്യം ലഭിച്ച വരവര റാവു, സുധ ഭരദ്വാജ് എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്നും മെയ് 15-ന് എന്‍ഐഎ ആവശ്യപ്പെട്ടിരുന്നു. മറ്റ് പ്രതികളുമായി യാതൊരുവിധ ആശയവിനിമയവും നടത്തരുതെന്ന നിബന്ധനയോടെയാണ് ഇവർക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നത്. എന്നാൽ ഇവർ ഈ വ്യവസ്ഥ ലംഘിച്ചതായാണ് എൻഐഎ വ്യക്തമാക്കുന്നത്. 2018-ല്‍ അറസ്റ്റിലായ അരുണ്‍ ഫെരേരയ്ക്കും വെര്‍നോണ്‍ ഗോണ്‍സാല്‍വസിനും 2023-ലാണ് സുപ്രിംകോടതി കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. എന്നാൽ ഇവർ 2026 ജനുവരി 19-ന് മുംബൈ പ്രസ് ക്ലബില്‍ പത്രസമ്മേളനം നടത്തിയതാണ് പുതിയ നിയമനടപടികളിലേക്ക് വഴിതെളിച്ചത്. പത്രസമ്മേളനത്തിന് സൗകര്യമൊരുക്കിയ മൂന്ന് പ്രസ് ക്ലബ് അംഗങ്ങളെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നെങ്കിലും അതിലൊരാളായ ഗര്‍ഭിര്‍ സിങ്ങിനെതിരായ നടപടി മുംബൈ സിറ്റി സിവില്‍ കോടതി റദ്ദാക്കിയിരുന്നു.
ചരിത്രപരമായ കൊറേഗാവ് യുദ്ധത്തിന്റെ ഇരുന്നൂറാം വാര്‍ഷിക ആഘോഷങ്ങളുമായി ബന്ധപ്പെട്ട് 2018 ജനുവരി ഒന്നിന് മഹാരാഷ്ട്രയിലെ പൂനെയിലുണ്ടായ സംഘര്‍ഷങ്ങളാണ് ഭീമ കൊറേഗാവ് കേസിന് ആധാരം. 2017 ഡിസംബര്‍ 31-ന് പൂനെയില്‍ നടന്ന ‘എല്‍ഗാര്‍ പരിഷത്ത്’ സമ്മേളനത്തില്‍ ഉയര്‍ന്ന പ്രകോപനപരമായ പ്രസംഗങ്ങളാണ് സംഘര്‍ഷത്തിന് കാരണമായതെന്നാണ് പൊലീസിന്റെയും എന്‍ഐഎയുടെയും വാദം. ഈ സമ്മേളനത്തിന് പിന്നിൽ മാവോയിസ്റ്റ് ബന്ധമുണ്ടെന്നും സാമ്പത്തിക സഹായം ലഭിച്ചെന്നും ആരോപിച്ച് രാജ്യത്തെ പ്രമുഖരായ 16 മനുഷ്യാവകാശ-സാമൂഹിക പ്രവർത്തകരെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്.





























