പാറ്റ്ന : ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവച്ചു. രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറുകയായിരുന്നു. ആര്‍ജെഡിയുടെ പിന്തുണ കത്ത് നിതീഷ് കുമാര്‍ ഗവര്‍ണര്‍ക്ക് കൈമാറിയിട്ടുണ്ട്. ആര്‍ജെഡിയുടെ പിന്തുണയോടെ നിതീഷ് കുമാര്‍ വീണ്ടും മുഖ്യമന്ത്രിയാകും. ബിഹാറില്‍ ആര്‍ജെഡിക്ക് 80 സീറ്റുകളും ബിജെപിക്ക് 77 സീറ്റുകളും ജെഡിയുവിന് 55 സീറ്റും കോണ്‍ഗ്രസിന് 19 സീറ്റുകളുമാണുള്ളത്. ബിജെപിയുമായി മാസങ്ങളായി ജെഡിയു അകല്‍ച്ചയിലാണ്. ഈ പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയിലേതിന് സമാനമായി ബിജെപി വിമത നീക്കം നടത്തി നിതീഷ് കുമാര്‍ സര്‍ക്കാരിനെ അട്ടിമറിക്കുമെന്ന ആശങ്ക നിതീഷ് കുമാറിനുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് നിതീഷ് കുമാറിന്‍റെ രാജി.
ഇന്നലെ നടന്ന നീതി ആയോഗ് യോഗത്തിലടക്കം നിതീഷ് കുമാർ പങ്കെടുക്കാതിരുന്നതും പുറത്തേക്കെന്ന സൂചനകൾ ശക്തമാക്കിയിരുന്നു. മുതിർന്ന ജെഡിയു നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ആർസിപി സിംഗ് ബിജെപിയോടടുത്തതും നിതീഷ് കുമാറിനെ പ്രകോപിപ്പിച്ചു. സർക്കാരിനെ നിരന്തരം വിമർശിക്കുന്ന സ്പീക്കറെ മാറ്റണമെന്നും രണ്ട് കേന്ദ്രമന്ത്രി സ്ഥാനം വേണമെന്നുമുള്ള നിതീഷ് കുമാറിന്‍റെ ആവശ്യം ബിജെപി നേരത്തെ തള്ളിയിരുന്നു. ഇന്നു രാവിലെ ചേര്‍ന്ന ജെഡിയു നേതൃയോഗമാണ് എന്‍ഡിഎ സഖ്യം വിടുന്നതിന് തീരുമാനമെടുത്തത്. ഇതിനൊപ്പം സമാന്തരമായി ആര്‍ജെഡിയുമായും കോണ്‍ഗ്രസുമായും ചര്‍ച്ചകള്‍ നടന്നു. ബിജെപി സഖ്യം ഉപേക്ഷിച്ച് പുറത്തുവന്നാല്‍ ജെഡിയുവിനെ പിന്തുണയ്ക്കുമെന്ന് ആര്‍ജെഡിയും കോണ്‍ഗ്രസും പ്രഖ്യാപിച്ചതോടെയാണ് പുതിയ രാഷ്ട്രീയ സഖ്യത്തിനു വഴിയൊരുങ്ങിയത്.