ഡൽഹി : ബിൽക്കിസ് ബാനു കേസിലെ 11 കുറ്റവാളികളെ ശിക്ഷ ഇളവ് നൽകി ഗുജറാത്ത് സർക്കാർ മോചിപ്പിച്ചതിനെതിരായ ഹർജികളിൽ സുപ്രീംകോടതി വിധി ഇന്ന് .ജസ്റ്റിസുമാരായ ബി.വി. നാഗരത്നയും ഉജ്ജൽ ഭുയാനും അടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്. ബിൽക്കിസ് ബാനു, സി.പി.എം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി, തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയിത്ര തുടങ്ങിയവരാണ് ഹർജിക്കാർ. ശിക്ഷയിളവ് നൽകിയതിന്റെ യഥാർത്ഥ രേഖകൾ ഹാജരാക്കാൻ കേന്ദ്ര – ഗുജറാത്ത് സർക്കാരുകൾക്ക് കോടതി നിർദ്ദേശം നൽകിയിരുന്നു.
2002ലെ ഗുജറാത്ത് കലാപത്തിലാണ് ബിൽക്കിസ് ബാനുവും കുടുംബവും കൊടുംക്രൂരതയ്ക്ക് ഇരയായത്. അഞ്ചു മാസം ഗർഭിണിയായിരുന്ന ബിൽക്കിസിനെ കൂട്ടമാനഭംഗത്തിനിരയാക്കി. ആദ്യകുഞ്ഞിനെ അക്രമികൾ കല്ലുകൊണ്ട് ഇടിച്ചുകൊന്നു. അമ്മയെ അടക്കം കൂട്ടമാനഭംഗം ചെയ്തു. കുടുംബത്തിലെ 14 പേർ കൊല്ലപ്പെട്ടു. കേസിൽ ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ച 11 കുറ്റവാളികളെ 2022 ആഗസ്റ്റ് 15നാണ് മോചിപ്പിച്ചത്.





























