ബെംഗളൂരു : കുടുംബത്തെയും അഭിഭാഷകരെയും കാണാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ബിനീഷ് കോടിയേരി. സഹോദരന്‍ ബിനോയ് കര്‍ണാടക ചീഫ് ജസ്റ്റിസിനെ കാണാന്‍ ശ്രമിച്ചിരുന്നങ്കിലും സാധിച്ചില്ല. തുടര്‍ന്നാണ് കർണാടക ഹൈക്കോടതിയെ സമീപിക്കാനുള്ള തീരുമാനം. ഇന്നലെ വൈകിട്ട് 5.15 നു 2 അഭിഭാഷകർക്കും 3 സുഹൃത്തുക്കൾക്കും ഒപ്പമാണു ബിനോയ് ഇഡി ഓഫിസിലെത്തിയത്. അര മണിക്കൂറോളം കാത്തിരുന്ന ശേഷമാണ് ഉദ്യോഗസ്ഥരോടു സംസാരിക്കാനായത്. ജാമ്യാപേക്ഷയിലും മറ്റും ബിനീഷിന്റെ ഒപ്പുവെയ്പിക്കാനുണ്ടെന്നു പറഞ്ഞെങ്കിലും ചോദ്യം ചെയ്യുന്നതിനിടെ കൂടിക്കാഴ്ച അനുവദിക്കാനാവില്ലെന്ന് മുതിർന്ന ഇഡി ഉദ്യോഗസ്ഥ വ്യക്തമാക്കിയിരുന്നു.
അതേസമയം ലഹരി ഇടപാട് കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രംഗത്തെത്തിയിരുന്നു. ലഹരിമരുന്ന് കച്ചവടക്കാരന്‍ അനൂപ് ബിനീഷിന്റെ ബിനാമിയാണെന്ന് ഇഡി വ്യക്തമാക്കി. ബെംഗളൂരുവിലെ അനൂപ് മുഹമ്മദിന്റെ ഇടപാടുകള്‍ ബിനീഷാണ് കേരളത്തിലിരുന്ന് നിയന്ത്രിച്ചത് . ബിനീഷ് കോടിയേരിയും അനൂപ് മുഹമ്മദും തമ്മിലുള്ള ബന്ധത്തിന്റെ തുടക്കം കൊച്ചിയിൽ. ഇവിടെ നടത്തിയിരുന്ന റെഡിമെയ്ഡ് വസ്ത്രശാലയുടെ മറവിൽ അനൂപിന് അന്നേ ചെറിയതോതിൽ ലഹരി ഇടപാടുകളുണ്ടായിരുന്നുവെന്നാണ് അന്വേഷണ ഏജൻസികൾക്കു ലഭിച്ച വിവരം.