ന്യൂഡൽഹി : കുംഭമേളയിലെ വൈറൽ പെൺകുട്ടി മൊണാലിസ ഭോസ്‌ലെയും ഉത്തർപ്രദേശിലെ ബാഗ്പത് നിവാസിയായ ഫർമാൻ ഖാനും തമ്മിലുള്ള വിവാഹത്തിലെ വിവാദം ഒടുങ്ങുന്നില്ല. മോണാലിസയ്ക്ക് 18 വയസല്ലെന്നും 16 വയസാണ് പ്രായമെന്നും ജനനസർട്ടിഫിക്കറ്റിൽ പറയുന്നു. വിശ്വഹിന്ദു പരിഷത്താണ് മധ്യപ്രദേശ് സർക്കാരിന്റെ സർട്ടിഫിക്കറ്റ് പങ്കുവെച്ചത്. 2026 മാർച്ച് 11 ന് തിരുവനന്തപുരം അരുമാനൂർ നൈനാർ ക്ഷേത്രത്തിൽ വെച്ചായിരുന്നു മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശിനിയായ മൊണാലിസ ഭോസ്ലെയും കാമുകൻ ഉത്തർപ്രദേശ് സ്വദേശി ഫർമാൻ ഖാനും തമ്മിലുള്ള വിവാഹം നടന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍, മന്ത്രി വി.ശിവന്‍കുട്ടി, ജില്ലാ സെക്രട്ടറി എ.എ.റഹിം എന്നിവരുള്‍പ്പെടെ നൂറുകണക്കിനാളുകൾ വിവാഹച്ചടങ്ങില്‍ പങ്കെടുത്തിരുന്നു.2025 ജനുവരി 21ന് മോണാലിസ പതിനാറാം പിറന്നാള്‍ ആഘോഷിച്ചിരുന്നെന്നും അതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഉണ്ടെന്നും കാണിച്ച് വിശ്വഹിന്ദു പരിഷത്ത് ജനറല്‍ സെക്രട്ടറി അനില്‍ വിളയില്‍ ഡി.ജി.പിക്കു പരാതിയും നൽകിയിരുന്നു.
വിവാഹത്തിന് ശേഷം മോണാലിസയുടെ പ്രായത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നിരുന്നു. മൊണാലിസയ്ക്ക് പ്രായപൂർത്തിയായിട്ടില്ലെന്നും അതിനാൽ വിവാഹം നിയമപരമല്ലെന്നുമുള്ള തരത്തിലായിരുന്നു പ്രചാരണമുണ്ടായത്. എന്നാൽ വിവാഹ ശേഷം പങ്കാളിയുമായി നടത്തിയ വാർത്താ സമ്മേളനത്തിൽ പ്രായത്തെക്കുറിച്ചുള്ള ആരോപണങ്ങൾ ഇരുവരും നിരസിക്കുകയാണുണ്ടായത്. മൊണാലിസയ്ക്ക് പ്രായം 18 തികഞ്ഞെന്നും ഇത് സ്ഥിരീകരിച്ച ശേഷമാണ് വിവാഹത്തിനുള്ള തീരുമാനമെടുത്തതെന്നും പിന്നീട് തമ്പാനൂർ പോലീസും സ്ഥിരീകരിച്ചിരുന്നു. രേഖകൾ പരിശോധിച്ചതിൽ നിന്നും 1.1.2008 ആണ് ജനനത്തീയതിയെന്നാണ് വ്യക്തമായതെന്നായിരുന്നു പോലീസ് പറഞ്ഞത്.
എന്നാൽ ഈ വാദങ്ങൾ തെറ്റാണെന്ന് കാണിക്കുന്നതാണ് മോണാലിസയുടെ യഥാർത്ഥ ജനനസർട്ടിഫിക്കറ്റിലെ വിവരങ്ങൾ. പുറത്തുവന്ന മൊണാലിസയുടെ ജനന സർട്ടിഫിക്കറ്റിൽ ജനന തീയതിയും സമയവും 2009 ഡിസംബർ 30 വെകുന്നേരം 5.30 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതു പ്രകാരം മോണാലിസയ്ക്ക് നിലവിൽ 16 വയസും രണ്ട് മാസവും 12 ദിവസവുമാണ് പ്രായം. ഭോപ്പാലിലെ വിഎച്ച്പി പ്രവർത്തകരാണ് മോണാലിയുടെ ജനന സർട്ടിഫിക്കറ്റ് ഔദ്യോഗികമായി പങ്കുവെച്ചതെന്ന് അനിൽവിളയിൽ പറഞ്ഞു. സംഭവത്തെത്തുടർന്ന് മധ്യപ്രദേശ് പോലീസ് കേസെടുക്കാനൊരുങ്ങുകയാണ്.





























