പറ്റ്ന: ബിഹാറിലെ ബങ്കിപ്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ മാറ്റി ബിജെപി. അഭിഷേക് കുമാറിന് പകരം യുവമോർച്ച നേതാവായ നീരജ് കുമാർ സിൻഹയെയാണ് പുതിയ സ്ഥാനാർത്ഥിയായി ബിജെപി പ്രഖ്യാപിച്ചത്. നാമനിർദ്ദേശ പത്രിക സമർപ്പിച്ച് മണിക്കൂറുകൾക്കകമാണ് അഭിഷേക് കുമാറിനെ മാറ്റുന്നത്. വ്യക്തിപരമായ കാരണങ്ങളാലാണ് താൻ പിന്മാറുന്നതെന്ന് പറ്റ്നയിലെ പാർട്ടി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അഭിഷേക് കുമാർ വ്യക്തമാക്കി. പാർട്ടി നേതൃത്വത്തിന് നന്ദി പറഞ്ഞ അദ്ദേഹം മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ തയ്യാറായില്ല. സ്ഥാനാർത്ഥിത്വം പിൻവലിച്ചതിന് തൊട്ടുപിന്നാലെയാണ് 32കാരനായ നീരജ് കുമാർ സിൻഹയെ ബിജെപിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി പുതിയ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്.
അന്തരിച്ച ജനസംഘം നേതാവ് നരേന്ദ്ര ഭാരതി മണ്ഡലിന്റെ മരുമകനാണ് നീരജ്. രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് സീറ്റ് ഒഴിഞ്ഞ ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീന്റെ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്. ജൂലൈ 30നാണ് ഉപതെരഞ്ഞെടുപ്പ്. നവീന്റെ അടുത്ത അനുയായി കൂടായാണ് അഭിഷേക് കുമാര്‍.






























