കോന്നി : തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യഘട്ടത്തിൽ മത്സരത്തിന്റെ ചൂട് അനുഭവപ്പെടുന്നില്ലെന്ന് പറഞ്ഞ ഇടതുമുന്നണി സ്ഥാനാർത്ഥി വോട്ടെണ്ണലിന്റെ അവസാന ഘട്ടത്തിൽ പരാജയഭീതിയാൽ വിയർക്കുന്ന കാഴ്ചയാണ് കണ്ടതെന്ന് യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ ഏബ്രഹാം വാഴയിൽ. പരാജയം മുന്നിൽക്കണ്ടപ്പോൾ ഉണ്ടായ പരിഭ്രാന്തി മറയ്ക്കാനാണ് ബി.ജെ.പി ഡീൽ എന്ന ആരോപണവുമായി സ്ഥാനാർത്ഥി രംഗത്തുവന്നത്. എന്നാൽ ബി.ജെ.പി വോട്ടുകൾ തനിക്കാണെന്ന് ഇടതു സ്ഥാനാർത്ഥി തന്നെ മുൻപ് പരസ്യമായി പ്രസ്താവിച്ചിരുന്നു. പഞ്ചായത്തുകളിലെ വോട്ട് നില പരിശോധിച്ചാൽ ഈ വോട്ടുകച്ചവടം വ്യക്തമാകും. സീതത്തോട് പഞ്ചായത്തിൽ 2021ൽ എൽ.ഡി.എഫിന് 5404 യു.ഡി.എഫിന് 2837 ബി.ജെ.പിക്ക് 1634 വോട്ട് ലഭിച്ചപ്പോൾ 2026ൽ എൽ.ഡി.എഫ് 5605 യു.ഡി.എഫ് 2653 ബി.ജെ.പി 600 എന്നതാണ് വോട്ട് നില. ചിറ്റാർ പഞ്ചായത്ത് ബൂത്ത് 44ൽ – എൽ.ഡി.എഫ് 373, യു.ഡി.എഫ് 126, ബി.ജെ.പി 63 എന്നിങ്ങനെയാണ് വോട്ട് നില 2021 ൽ ബി.ജെ.പിക്ക് ലഭിച്ചത് 203 വോട്ടാണ് ഈ കുറവ് പരിശോധിച്ചാൽ ബി.ജെ.പി -സി.പി.എം ഡീൽ ബോധ്യപ്പെടും. ഈ വോട്ടുകളെല്ലാം ഇടതുപക്ഷത്തിന്റെ അക്കൗണ്ടിലേക്കാണ് പോയതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
സി.പി.എം അണികളും പൊതുജനങ്ങളും തള്ളിക്കളഞ്ഞ സ്ഥാനാർത്ഥി അവിഹിത മാർഗ്ഗത്തിലൂടെ നേടിയ നേരിയ ഭൂരിപക്ഷം കേവലം സാങ്കേതികം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. വോട്ടെണ്ണൽ ദിവസം കോന്നി ഏരിയ കമ്മിറ്റി ഓഫീസിൽ സ്ഥാനാർത്ഥിയും സി.പി.എം നേതാക്കളും തമ്മിലുണ്ടായ സംഘർഷം ബി.ജെ.പി ഡീൽ മറച്ചുവെക്കാനുള്ള ബോധപൂർവ്വമായ ശ്രമത്തിന്റെ ഭാഗമാണ്. കോന്നിയിലെ വികസന പ്രവർത്തനങ്ങളെല്ലാം അടൂർ പ്രകാശ് എം.പി നടപ്പിലാക്കിയതാണെന്നും, അതിന്റെ പിതൃത്വം ഏറ്റെടുക്കാനാണ് നിലവിലെ എം.എൽ.എ ശ്രമിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു. ഇടതുമുന്നണിയിലെ ആഭ്യന്തര പ്രശ്നങ്ങളും വീഴ്ചകളും യു.ഡി.എഫിന്റെ മേൽ കെട്ടിവെക്കാനുള്ള നീക്കം അനുവദിക്കില്ലെന്നും ഏബ്രഹാം വാഴയിൽ പറഞ്ഞു.





























