റാന്നി: പെരുനാട് മടുത്തുമൂഴിയിൽ മേലേതിൽ ബാബുവിന്റെ ആത്മഹത്യയിൽ പഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനൻ അടക്കമുള്ള സിപിഎം നേതാക്കളുടെ പങ്ക് വെളിപ്പെട്ടത്തിനെ തുടർന്ന് ബിജെപി പ്രതിഷേധ ധർണ നടത്തി. 25 സെപ്റ്റംബർ രാവിലെയാണ് വീടിനടുത്തുള്ള റബർതോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ ബാബുവിന്റെ ജഡംകണ്ടെത്തിയത്. ശവശരീരത്തിൽ നിന്നും പോലീസ് കണ്ടെത്തിയ ആത്മഹത്യ കുറുപ്പിൽ ബാബുവിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം പഞ്ചായത്തിന്റെ ടോയ്ലറ്റ് കോംപ്ലക്സ് നിർമ്മിക്കുവാൻ വിട്ടുനൽകണമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ഭീഷണിപ്പെടുത്തിയെന്നും എന്നാൽ വീടിരിക്കുന്ന സ്ഥലം പരിമിതമായതിനാലും ടോയ്‌ലറ്റ് നിർമിക്കാൻ ആവശ്യപ്പെട്ട സ്ഥലത്തിനോട് ചേർന്ന് കിണർ ഉള്ളതിനാലും ബാബു വിസമ്മതിച്ചിരുന്നു. ഇതിൽ ക്ഷുഭിതരായ പഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനൻ,സിപിഎം ലോക്കൽ സെക്രട്ടറി റോബിൻ കെ തോമസ്, വാർഡ് മെമ്പർ ശ്യാം എം എസ്, ഇവർ തുടർച്ചയായി വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തിരുന്നു.
ബാബുവിന്റെ വീട്ടുകാർ സ്ഥലം വിട്ടു കൊടുക്കുന്നതിൽ നിന്നും ഒഴിവാക്കാൻ തകർച്ചയുടെ വക്കിൽ നിൽക്കുന്ന പെരുനാട് സർവീസ് സഹകരണ സൊസൈറ്റിയിൽ 20 ലക്ഷം രൂപ നിക്ഷേപിക്കണമെന്നും പ്രസിഡണ്ടിന് 3ലക്ഷം റോബിനും ശ്യാമിനും ഓരോ ലക്ഷം വീതവും നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നതായി ആത്മഹത്യാകുറിപ്പിൽ എഴുതിയിരിക്കുന്നു. ഇത് സിപിഎം ഭരിക്കുന്ന പഞ്ചായത്ത് ഭരണപക്ഷത്തിന്റെ ക്രൂരതയും ഗുണ്ടായിസവും ആണെന്ന് ബിജെപി ആരോപിച്ചു.
കിണറിനോട് ചേർന്ന് സെപ്റ്റിക് ടാങ്ക് നിർമ്മിക്കാൻ വഴിവിട്ട് എഇ അനുമതി കൊടുത്തതും ബാബുവിനെ മരണത്തിന് കാരണക്കാരായവർക്കെതിരെയും അന്വേഷണം നടത്തി നിയമത്തിനു മുന്നിൽ എത്തിക്കണമെന്ന് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്ത് അഡ്വ ഷൈൻ ജി കുറിപ്പ് ആവശ്യപ്പെട്ടു. ബിജെപി പെരുനാട് പഞ്ചായത്ത് പ്രസിഡണ്ട് സോമസുന്ദരൻ പിള്ള അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ ഗോപാലകൃഷ്ണ കർത്താ, മണ്ഡലം പ്രസിഡണ്ട് സന്തോഷ്കുമാർ, പാർലമെന്ററി പാർട്ടി ലീഡർ അരുൺ അനിരുദ്ധൻ, മഞ്ജുളാ ഹരി,സാനു മാമ്പാറ,വാസന്താ സുരേഷ്, അജി മോൻ, ജിജു ശ്രീധർ, സോമരാജൻ എന്നിവർ പ്രസംഗിച്ചു.