ചെന്നൈ: സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ച് നടത്തിയ ബി ജെ പിയുടെ വെട്രിവേല്‍ യാത്ര തമിഴ്നാട് പോലീസ് തടഞ്ഞു. ബിജെപി തമിഴ്‌നാട് അധ്യക്ഷന്‍ എല്‍ മുരുകന്‍ അടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്തു. തിരുവള്ളൂരില്‍ വെച്ചാണ് പോലീസ് യാത്ര തടഞ്ഞത്. എച്ച് രാജ, സി ടി രവി, പൊന്‍ രാധാകൃഷ്ണന്‍ എന്നിവടരക്കം നൂറോളം ബി ജെ പി പ്രവര്‍ത്തകരേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
രാവിലെ പൂനമല്ലിക്ക് സമീപത്തും പോലീസ് യാത്ര തടഞ്ഞിരുന്നു. മുരുകന്റെ ആറ് ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് തമിഴ്‌നാട്ടിലുടനീളം സ്വീകരണ പരിപാടികളുമായാണ് ഒരു മാസം നീണ്ട് നില്‍ക്കുന്ന വേല്‍യാത്ര. എന്നാല്‍ നവംബര്‍ 6ന് തുടങ്ങി ബാബ്‌റി മസ്ജിത്ത് തകര്‍ത്തതിന്റെ വാര്‍ഷിക ദിനമായ ഡിസംബര്‍ 6ന് അവസാനിക്കുന്ന വേല്‍ യാത്ര വര്‍ഗീയ വിദ്വേഷം ലക്ഷ്യമിട്ടെന്ന് ഡിഎംകെ, സിപിഎം ഉള്‍പ്പടെ ആരോപിക്കുന്നു.
കോവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കെ യാത്ര അനുവദിക്കരുതെന്ന് ഹൈക്കോടതിയില്‍ ഹർജി സമര്‍പ്പിച്ചിരുന്നു. മാത്രമല്ല യാത്ര അവസാനിക്കുന്ന ഡിസംബര്‍ ആറിന്റെ പ്രത്യേകതയനുസരിച്ച് ഇത് സംഘര്‍ഷത്തിനിടയാക്കുമെന്ന് ഹരജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി എംജിആറിന്റെ പിന്‍ഗാമി എന്ന് വിശേഷിപ്പിച്ചാണ് യാത്ര. യോഗി ആദിത്യനാഥ് ഉള്‍പ്പടെയുള്ള നേതാക്കള്‍ അടുത്ത ആഴ്ച തമിഴ്‌നാട്ടിലെത്തും. സമാപന സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം രജനീകാന്തിനെ വേദിയിലെത്തിക്കാനും ചര്‍ച്ചകള്‍ സജീവമാണ്.
മാറ്റത്തിന്റെ തുടക്കമെന്നും സമാപന സമ്മേളനം പുതിയ സഖ്യ സമ്മേളനത്തിന്റെ വേദിയാകുമെന്നും ബിജെപി അവകാശപ്പെട്ടു. കോവിഡ് വ്യാപനം ചൂണ്ടിക്കാട്ടിയാണ് അണ്ണാ ഡിഎംകെ സര്‍ക്കാര്‍ അനുമതി നിഷേധിച്ചത്. അണ്ണാഡിഎംകെയുടെ അപ്രതീക്ഷിത നീക്കത്തില്‍ ബിജെപിക്കുള്ളില്‍ അതൃപ്തി പുകയുകയാണ്.































