കുട്ടനാട് : കുട്ടനാടിനെപ്പറ്റി പഠിക്കാൻ കുമ്മനം രാജശേഖരൻ അധ്യക്ഷനായ ബിജെപിയുടെ മൂന്നംഗ സമിതി കൃഷിശാസ്ത്രജ്ഞരും വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തി. കുട്ടനാടിന്റെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിന് അടിയന്തിരവും ശാസ്ത്രാധിഷ്ഠിതവുമായ സമഗ്ര വികസനപദ്ധതി ആവശ്യമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. കുട്ടനാടിന്റെ ആവാസവ്യവസ്ഥയ്ക്കും പ്രകൃതിവിഭവങ്ങൾക്കും കോട്ടംതട്ടാതെ സുസ്ഥിരവികസന പദ്ധതികളാണ് ആവിഷ്കരിക്കേണ്ടത്. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ ആറു മേഖലകളായി വ്യാപിച്ചുകിടക്കുന്ന കുട്ടനാട് ഭൂപ്രദേശത്തിന്റെ അടിസ്ഥാനസൗകര്യങ്ങളും പശ്ചാത്തല വികസനവും സാധിതമാകുന്നതിന് ഒരു അതോറിറ്റി രൂപവത്കരിക്കണം,
തണ്ണീർമുക്കം ബണ്ട്, തോട്ടപ്പള്ളി സ്പിൽവേ കൃഷിക്ക് ഉപകരിക്കുംവിധം ക്രമപ്പെടുത്തണം, ഓരുവെള്ളം, കാലാവസ്ഥാ വ്യതിയാനം, മടവീഴ്ച, വെള്ളപ്പൊക്കം, ജലക്ഷാമം തുടങ്ങി കുട്ടനാടിനെ അലട്ടുന്ന കാതലായ പ്രശ്നങ്ങൾക്ക് സത്വര പരിഹാരം കാണാൻ ഈ സ്ഥിരഭരണ സംവിധാനത്തിനേ കഴിയൂവെന്നും യോഗം വ്യക്തമാക്കി. കുമ്മനം രാജശേഖരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കർഷകമോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജി രാഘവൻ, നടനും കർഷകനുമായ കൃഷ്ണപ്രസാദ്, ഡോ. കെ.ജി. പത്മകുമാർ, ഡോ. വി.എൻ. സഞ്ജീവൻ, ഇറിഗേഷൻ വിഭാഗം റിട്ട. എൻജിനിയർ ഹരൻ ബാബു, പി.കെ. ബിനോയ്, ജിബിൻ തോമസ്, രാഹുൽ കെ. സുകുമാരൻ, ജുബി മാത്യു, ജോർജ് മാത്യു, ഡോ. ആർ.വി. നായർ, ഗോപൻ ചെന്നിത്തല, എം.വി. രാമചന്ദ്രൻ, അജിത് പിഷാരത്ത് തുടങ്ങിയവർ പങ്കെടുത്തു.





























