റാന്നി : കുരുമ്പന്‍മൂഴി പനംകുടന്ത വനമേഖലയില്‍ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയ കാട്ടാനയുടെ ജഢം പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം ദഹിപ്പിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് മണക്കയം കോളനിക്ക് സമീപം പനംകുടന്ത പൊനച്ചി ഭാഗത്ത് കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടത്. ഒരു വര്‍ഷമായി ജനവാസ മേഖലയില്‍ തുടർച്ചയായെത്തി നാശം വിതച്ചിരുന്ന ഒറ്റയാനാണിതെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. മുന്‍പ് കട്ടിക്കലരുവി വഴി ജനവാസ മേഖലയിലെത്തി വനം വകുപ്പിന്‍റെ ട്രൈബല്‍ വാച്ചറെ കുത്തികൊന്ന ആനയാണിതെന്നും നാട്ടുകാര്‍ സൂചിപ്പിക്കുന്നു.
കഴിഞ്ഞ ഒരാഴ്ച കാലമായി ആനയെ കുരുമ്പന്‍മൂഴി, മണക്കയം ഭാഗത്തെ ജനവാസ മേഖലയില്‍ കാണപ്പെട്ടിരുന്നു. പമ്പാനദിയുടെ തീരത്തു മേഞ്ഞിരുന്ന കന്നുകാലികളെയും വളര്‍ത്തുനായകളെയും ആന ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. അന്ന് ഏറെ പണിപ്പെട്ട് കടുവയുടെ ശബ്ദം മുഴക്കിയാണ് ആനയെ കാടു കയറ്റിയത്. സംഭവമറിഞ്ഞ് കണമല വനം സ്റ്റേഷന്‍ അധികൃതര്‍ സ്ഥലത്തെത്തി കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു.
ഇന്ന് രാവിലെ വനംവകുപ്പിന്‍റെ കോന്നി സ്ക്വാഡിലെ വെറ്ററിനറി സര്‍ജന്‍ ഡോ.ശ്യാം ചന്ദ്രന്‍റെ നേതൃത്വത്തില്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ സ്വീകരിച്ചു. ഫ്ലൈയിംങ് സ്ക്വാഡ് ഡി.എഫ്.ഒ ബൈജു കൃഷ്ണന്‍,ആര്‍.എഫ്.ഒ ശരത്ചന്ദ്രന്‍, റാന്നി ആര്‍.എഫ്.ഒ കെ.എസ് മനോജ്, കണമല ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ഷാജിമോന്‍ എന്നിവരുടെ നേതൃത്വത്തില്‍ വനപാലകരുടെ സംഘം സ്ഥലത്ത് എത്തിയിരുന്നു. വിറകും ടയറുകളും ശേഖരിച്ചാണ് വനത്തിനുള്ളില്‍ തന്നെ ആനയുടെ ജഢം സംസ്ക്കരിച്ചത്.






























