തിരുവനന്തപുരം : കുന്നുകുഴി ബാർട്ടൺഹില്ലിലെ ഓട്ടോ ഡ്രൈവർ അനിൽകുമാറിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നും രണ്ടും പ്രതികൾ കുറ്റക്കാരെന്ന് കോടതി. കുന്നുകുഴി സ്വദേശികളായ ജീവൻ എന്ന വിഷ്‌ണു, മനോജ് എന്നീ പ്രതികളെയാണ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. പ്രതികൾക്കുള്ള ശിക്ഷ വെള്ളിയാഴ്ച വിധിക്കും. ഇന്ത്യൻ ശിക്ഷ നിയമത്തിലെ കൊലപാതകം, ക്രിമിനൽ ഗൂഢാലോചന, മാരകായുധങ്ങൾ ഉപയോഗിക്കുക എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ തെളിഞ്ഞത്. മൊത്തം നാല് പ്രതികളുള്ള കേസിലെ മുന്നും, നാലും പ്രതികളായ മേരി രാജൻ, രാജേഷ് എന്നിവെരെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു.
തിരുവനന്തപുരം നാലാം അഡീ. ജില്ലാ ജഡ്ജി കെ.ലില്ലിയുടേതാണ് ഉത്തരവ്. കൊല്ലപ്പെട്ട അനിൽകുമാറിന്റെ സഹോദരനടക്കമുള്ള ദൃക്‌സാക്ഷികൾ കൂറുമാറി പ്രതിക്ക് അനുകൂല മൊഴി നൽകിയിരുന്നു. ഇതേ തുടർന്ന് ഈ സാക്ഷി സംഭവ സമയത്ത് മ്യൂസിയം പോലീസ് സ്റ്റേഷനിൽ എത്തി മൊഴി നൽകിയതിന്റെ സി.സി ടിവി ദൃശ്യങ്ങൾ വിചാരണ കോടതിയിൽ പ്രോസീക്യൂഷൻ തെളിവായി പ്രദർശിപ്പിച്ചു. 2019 മാർച്ച് 24 ന് രാത്രി 11 മണിക്കാണ് ബാർട്ടൺഹിൽ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ അനിൽകുമാറിനെ ബാർട്ടൺഹിൽ ലോ കോളേജ് ജംഗ്ഷനിയിൽ വെച്ചു കൊലപ്പെടുത്തിയത്. പ്രതികൾക്ക് കൊല്ലപ്പെട്ട അനിൽ കുമാറിനോടുള്ള വ്യക്തിപരമായ ശത്രുതയാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസ് കേസ്.
പ്രതികളുടെ മൊബൈൽ ഫോൺ സംഭാഷണങ്ങളും, ലൊക്കേഷനകളും കേരള ലാൻഡ് ഇൻഫർമേഷൻ മിഷൻ മുഖേന രേഖാ ചിത്രം തയ്യാറാക്കി കോടതിയിൽ പ്രോസീക്യൂഷൻ സമ്മർപ്പിച്ചു. ഒന്നാം സാക്ഷി കൂറുമാറിയത്തിന് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ ഈ കേസ് റദ്ധാക്കണം എന്ന് ആവശ്യപ്പെട്ട് സാക്ഷി ഹൈകോടതിയിൽ ഹർജി സമർപ്പിച്ചിരുന്നെങ്കിലും കോടതി ഹർജി തള്ളി. ഇതും കേസിൽ നിർണായകമായി.