കോന്നി : കോന്നിയിൽ കുടിവെള്ള വിതരണ പൈപ്പ് ലൈനുകൾ പൊട്ടുന്നത് പതിവായിട്ടും പരിഹരിക്കാൻ നടപടിയില്ല. പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാത നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് കൂടുതലും പൈപ്പ് ലൈനുകൾ പൊട്ടുന്നത്. കോന്നിയിലെ വ്യാപാര സ്ഥാപനങ്ങളിലെ അടക്കം കുടിവെള്ള കണക്‌ഷനുകൾ പൊട്ടി ദിവസങ്ങളോളം കുടിവെള്ളം ലഭ്യമാകാത്ത അവസ്ഥ നിലവിൽ വന്നിട്ട് ബന്ധപ്പെട്ട അധികൃതരെ അറിയിച്ചിട്ടും പൈപ്പ് പുനഃസ്ഥാപിച്ചിട്ടില്ലെന്നും പിന്നീട് വ്യാപാരികൾ സ്വന്തമായി പൈപ്പ് പുനഃസ്ഥാപിക്കുകയായിരുന്നു എന്നും പരാതിയുണ്ട്. മാത്രമല്ല കോന്നി ചൈനാ മുക്കിൽ പൊട്ടി കിടക്കുന്ന പൈപ്പ് വഴി വെള്ളം പമ്പ് ചെയ്യുന്ന സമയങ്ങളിൽ വലിയ തോതിൽ കുടിവെള്ളം നഷ്ടപെടുന്നുണ്ട്.
ചൈന മുക്ക് ഗുരുമന്ദിരത്തിന് സമീപം പൊട്ടി കിടക്കുന്ന പൈപ്പിൽ നിന്നും മണിക്കൂറുകളോളം ഒഴുകി നഷ്ടപെടുന്ന കുടിവെള്ളം മഠത്തിൽകാവ് റോഡിലേക്കാണ് ഒഴുകുന്നത്. റോഡിൽ വെള്ളം കെട്ടി കിടക്കുന്നത് റോഡ് തകരുന്നതിനും കാരണമാകുന്നുണ്ട്. കോന്നി സെൻട്രൽ ജംഗ്ഷനിലും കുടിവെള്ളം റോഡിൽ പാഴായി വലിയ കുഴി രൂപപ്പെട്ടിട്ടുണ്ട്. റോഡിലെ ചെളിക്കുണ്ടിലൂടെ പോകുന്ന കാൽനട യാത്രക്കാർക്കും വാഹന യാത്രക്കാർക്കും ഇത് ഒരുപോലെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. കാൽ നട യാത്രക്കാരുടെ വസ്ത്രങ്ങളിൽ ചെളി പുരളുന്നതും പതിവാണ്.
മാത്രമല്ല പൈപ്പുകൾ പുനസ്ഥാപിക്കുന്നതിന്റെ ഭാഗമായി പലസ്ഥലങ്ങളിലും ജല അതോറിട്ടി നിർമ്മിച്ചിട്ടുള്ള കുഴികളും മൂടിയിട്ടില്ല. പലയിടങ്ങളിലും കുഴികൾക്ക് അരുകിൽ അപായ സൂചന നൽകാത്തതും അപകടങ്ങൾക്ക് വഴി വെക്കുന്നുണ്ട്. കോന്നി എലിയറക്കൽ മുതൽ കോന്നി കെ എസ് ആർ റ്റി സി ഓപ്പറേറ്റിങ് സ്റ്റേഷൻ വരെയുള്ള ഭാഗത്താണ് കൂടുതലും പൈപ്പ് ലൈനുകൾ പൊട്ടുന്നത്. ചിലസ്ഥലങ്ങളിൽ പൈപ്പ് പൊട്ടി വലിയ ഉയരത്തിൽ തെറിക്കുന്ന വെള്ളം യാത്രക്കാരുടെ ദേഹത്ത് വീഴുന്നതിനും വസ്ത്രങ്ങൾ നനയുന്നതിനും കാരണമാകുന്നുണ്ട്.