മുംബൈ : ഭ്രാന്തനായി ചിത്രീകരിക്കുകയും ഏറെക്കാലം തന്നെ വീട്ടിൽ പൂട്ടിയിടുകയും ചെയ്തതായി നടനും അമീര്‍ഖാന്റെ സഹോദരനുമായ ഫൈസൽഖാൻ രംഗത്ത്. സ്വത്തുക്കള്‍ കൈവശം വെയ്ക്കാന്‍ ആമിർ ശ്രമിച്ചന്നും ഫൈസൽ ഖാൻ പറഞ്ഞു. ഒരു ദിനപ്പത്രത്തിനു നൽകിയ അഭിമുഖത്തിലാണ് ഫൈസൽഖാൻ ഇക്കാര്യം വെളിപ്പെടുത്തിയത്. ‘‘ജീവിതത്തിൽ ഞാൻ കടുത്ത പ്രതിസന്ധികളിലൂടെ കടന്നുപോയ കാലമുണ്ടായിരുന്നു. സ്വന്തം കാര്യം നോക്കാൻ കഴിയാത്തയാളാണ് ഞാനെന്ന് ജഡ്ജിക്കു മുമ്പിൽ പറയണമെന്നായിരുന്നു ആമിറിന്റെ ആവശ്യം. അതോടെയാണ് വീടുവിട്ടുപോകാൻ തീരുമാനിച്ചത്’’ – ഫൈസൽഖാൻ പറഞ്ഞു.
”ഞാൻ ബുദ്ധിഭ്രമമുള്ളയാളാണെന്ന് കുടുംബം പറഞ്ഞുപരത്തുകയും പിന്നീട് എന്നെ വീട്ടുതടങ്കലിലാക്കുകയും ചെയ്തു. എന്റെ ഫോൺ എടുത്തുമാറ്റി. എന്നെ ചില മരുന്നുകൾ കുടിപ്പിക്കാനും തുടങ്ങി. എന്നെ നോക്കാനായി ആമിർഖാൻ കാവൽക്കാരെ ഏർപ്പെടുത്തി. ലോകവുമായി എനിക്ക് ഒരു ബന്ധവുമില്ലായിരുന്നു. കുറച്ചുദിവസങ്ങൾക്കുശേഷമാണ് പ്രതിഷേധിക്കാൻ തുടങ്ങിയത്.’’ വീട്ടില്‍ നിന്നിറങ്ങി സുഹൃത്തിന്റെ അടുത്തേക്കാണ് താന്‍ പോയത്.
സർക്കാർ ആശുപത്രിയിൽ പരിശോധനയ്ക്ക് വിധേയനാവുകയും അതില്‍ ഞാൻ വിജയിക്കുകയും ചെയ്തു. മാനസികവെല്ലുവിളി നേരിടുന്നയാളല്ലെന്ന് കോടതി വിധിപറയുകയും ചെയ്തതാണ്. എപ്പോഴും കൂടെ ഉണ്ടായിരുന്നത് പിതാവാണ്. എന്റെ സംരക്ഷണം ആവശ്യപ്പെട്ടാണ് ആമിർ കോടതിയെ സമീപിച്ചത്. പ്രായപൂർത്തിയായ എന്നെ നോക്കാൻ എനിക്കറിയാമെന്ന് കോടതിയോട് പറഞ്ഞു. കോടതി ഈ വാദം അംഗീകരിച്ചു.’’-ഫൈസൽഖാൻ വ്യക്തമാക്കി.





























