തിരുവനന്തപുരം : ബഡ്ജറ്റ് കേരളത്തിലെ ജനങ്ങള്‍ക്ക് നിരാശ മാത്രമാണ് ഉണ്ടാക്കിയതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. തൊഴിലവസരങ്ങള്‍ ഒന്നും സൃഷ്ടിക്കാതെ തൊഴില്‍രഹിതരെ കൂടുതല്‍ അവഗണിക്കുകയാണ് സാധാരണക്കാര്‍ക്ക് ഇളവുകള്‍ ഇല്ലാതെ ഭാരം അടിച്ചേല്‍പ്പിക്കുകയാണ് ചെയ്യുന്നത്. സ്ത്രീകള്‍ക്കും പട്ടികജാതി /പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കും കേന്ദ്ര പദ്ധതികള്‍ മാത്രമേ ഉള്ളൂ കേരളത്തിന്റെ വകയായി ഒന്നുമില്ല സാധാരണ ജനങ്ങളുടെ ഉന്നമനത്തിന് വേണ്ടി ഒന്നും തന്നെ ബഡ്ജറ്റില്ല. പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് കേന്ദ്രം കുറച്ച നികുതിഇളവ് സംസ്ഥാനം നല്‍കിയിരുന്നുവെങ്കില്‍ വില വര്‍ധനയുടെ ആഘാതം കുറയ്ക്കാമായിരുന്നു.
ജിഎസ്ടി നടപ്പിലാക്കുന്നതിലെ വീഴ്ചയുടെ ഭവിഷ്യത്താണ് ഇപ്പോള്‍ സംസ്ഥാനം അനുഭവിക്കുന്നത്. ജിഎസ്ടിയെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി എതിര്‍ത്ത സംസ്ഥാനം തെറ്റ് തുറന്ന് സമ്മതിക്കാന്‍ തയാറാവണം. എല്ലാ സംസ്ഥാനങ്ങളും ജിഎസ്ടി വരുമാനം വര്‍ധിപ്പിച്ചപ്പോള്‍ കേരളം കേന്ദ്രവിരുദ്ധ പ്രസ്താവനയുമായി നടന്നു. കേന്ദ്രബജറ്റിന്റെ പുനര്‍വായന മാത്രമാണ് സംസ്ഥാന ബജറ്റ്. കേന്ദ്രപദ്ധതികള്‍ മാത്രമാണ് സംസ്ഥാനത്ത് നടപ്പാക്കുന്നത്. ബജറ്റില്‍ 90 ശതമാനവും കേന്ദ്രവിഹിതം ഉപയോഗിച്ച് നടപ്പാക്കുന്ന പദ്ധതികളാണ് പ്രഖ്യാപിച്ചത്. എന്നിട്ടും കേന്ദ്രം കേരള വികസനത്തിന് എതിരു നില്‍ക്കുന്നുവെന്ന് ധനമന്ത്രി പറയുന്നത് വിചിത്രമാണ്.
റോഡ് വികസനവും ആരോഗ്യ മേഖലയില്‍ മെഡിക്കല്‍ കോളജുകളുടെ അഡീഷണല്‍ ബ്ലോക്ക് പണിയുന്നതും പൂര്‍ണമായി കേന്ദ്ര ഫണ്ട് ഉപയോഗിച്ചാണ്. കോവിഡ് പ്രതിരോധത്തിന്റെ 90% കേന്ദ്രമാണ് വഹിക്കുന്നത്. വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കരണങ്ങള്‍ക്ക് പ്രതിവര്‍ഷം 1000 കോടി കേന്ദ്രം കൊടുക്കുന്നുണ്ട്. ഉള്‍നാടന്‍ ജലഗതാഗത പദ്ധതിയുടെ ഫണ്ടും കേന്ദ്രത്തിന്റേതാണ്. കേന്ദ്രഫണ്ട് കൊണ്ട് മാത്രം പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളത്. വലിയ വികസന മുരടിപ്പാണ് കേരളം നേരിടുന്നത്. കടക്കെണിയില്‍നിന്നും അടുത്ത കാലത്തൊന്നും കേരളം രക്ഷപ്പെടില്ലെന്ന് ഉറപ്പായി. വില വര്‍ധന തടയാന്‍ പ്രത്യേക ഫണ്ട് എന്നത് തട്ടിപ്പാണ്. ഇത് തോമസ് ഐസക് ഡാമില്‍നിന്ന് മണല്‍ വാരി 2000 കോടി ഉണ്ടാക്കിയ പോലത്തെ മണ്ടത്തരമാണ്. ഇലക്ട്രിക് വാഹനങ്ങളുടെ നികുതി മറ്റ് സംസ്ഥാനങ്ങള്‍ വേണ്ടെന്നു വയ്ക്കുമ്പോള്‍ ഇവിടെ പഴയ വാഹനങ്ങള്‍ക്ക് ഹരിതനികുതി ഏര്‍പ്പെടുത്തിയത് ഇന്ധന നികുതിയുടെ പേരില്‍ ജനങ്ങളെ കൊള്ളയടിക്കാനാണെന്നും കെ.സുരേന്ദ്രന്‍ ആരോപിച്ചു.





























