ചാത്തന്‍തറ: പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ നിന്നും ജനവാസ മേഖലയെ ഒഴിവാക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് അഖിലേന്ത്യാ കിസാന്‍ സഭ റാന്നി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ചാത്തന്‍തറയില്‍ സായാഹ്ന ധര്‍ണ്ണ നടത്തി. വനമേഖലയുടെ പുറത്ത് ഒരു കിലോമീറ്റര്‍ ദൂരം ബഫര്‍ സോണാക്കി മാറ്റുന്നതോടെ കൃഷി വരുമാന മാര്‍ഗമാക്കി മാറ്റിയ കര്‍ഷകര്‍ക്ക് തങ്ങളുടെ ജീവിത മാര്‍ഗം തന്നെ ഇല്ലാതാകും. കൊല്ലമുള വില്ലേജ് പൂര്‍ണ്ണമായും പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിച്ചതോടെ വെച്ചൂച്ചിറ പഞ്ചായത്തിലെ 10 വാർഡുകൾ പൂർണ്ണമായും ഒരു വാർഡ് ഭാഗികമായും പെരുനാട് പഞ്ചായത്തിലെ നാല് വാർഡുകൾ പൂർണമായും പരിസ്ഥിതിലോല പ്രദേശത്തിന്റെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുകയാണ്.
കൊല്ലമുള വില്ലേജിൽ ഉൾപ്പെട്ട പ്രദേശങ്ങളെല്ലാം ജനവാസ മേഖലകളാണ്. ടൂറിസം ഭൂപടത്തിൽ ഇടം പിടിച്ച പെരുന്തേനരുവി, പെരുന്തേനരുവി ഹൈഡ്രോ ഇലക്ട്രിക് പ്രൊജക്റ്റ്, വെച്ചൂച്ചിറ ഗവ പോളിടെക്നിക്ക് , നവോദയ സ്കൂൾ , വെൺകുറിഞ്ഞി, വെച്ചൂച്ചിറ കോളനി, കിസുമം ഉൾപ്പെടെ മൂന്ന് ഗവ ഹയർ സെക്കൻഡറി സ്കൂളുകൾ, ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം സ്കൂൾ ഉൾപ്പെടെ നിരവധി മറ്റ് സ്കൂളുകൾ കമ്മ്യൂണിറ്റി ഹെൽത്ത് സെൻററുകൾ, ശബരിമല പാതകൾ ഉൾപ്പെടെയുള്ളവ ഇതോടെ പരിസ്ഥിതി ലോല പ്രദേശത്താകും. അതോടെ ഈ പ്രദേശങ്ങളിൽ ഭാവിയിൽ യാതൊരു വികസനവും നടത്താൻ പറ്റാത്ത സ്ഥിതിയാകും. ജനവാസ മേഖലകളെ പരിസ്ഥിതിലോല പ്രദേശങ്ങളുടെ പട്ടികയിൽനിന്ന് ഒഴിവാക്കുകയാണ് ഏക മാര്‍ഗം.
ഇതുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ആശങ്ക പരിഹരിക്കാനും സ്വത്തു വകകള്‍ സംരക്ഷിക്കുവാനുമായി പ്രത്യേക നിയമ നിര്‍മ്മാണം നടത്തുവാന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം തയ്യാറാകണമെന്നും കിസാന്‍ സഭ ആവശ്യപ്പെട്ടു. സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഡി സജി ഉദ്ഘാടനം ചെയ്തു. കിസാന്‍ സഭ റാന്നി മണ്ഡലം പ്രസിഡന്‍റ് എന്‍.ജി പ്രസന്നന്‍ അധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി ടി.ജെ ബാബുരാജ്, ജില്ലാ കൗണ്‍സിലംഗം ടി.പി അനില്‍കുമാര്‍, കിസാന്‍ സഭ ജില്ലാ വൈസ് പ്രസിഡന്‍റ് ജോജോ കോവൂര്‍, സന്തോഷ് കെ.ചാണ്ടി, എം.വി പ്രസന്നകുമാര്‍, സജിമോന്‍ കടയനിക്കാട്, എ.ജി ഗോപകുമാര്‍, ആര്‍ നന്ദകുമാര്‍, ജോര്‍ജ് മാത്യു, ജോയി വള്ളിക്കാല, പി.എസ് സതീഷ് കുമാര്‍, ഹാപ്പി പ്ലാച്ചേരി, കെ.കെ വിലാസിനി, എം.കെ ജയപ്രകാശ്, ജെയ്നമ്മ തോമസ് എന്നിവര്‍ പ്രസംഗിച്ചു.





























