ഹരിപ്പാട് : സംസ്ഥാനത്തെ ദേശീയപാതയോരത്തെ വീടുകളുടെയും വാണിജ്യസ്ഥാപനങ്ങളുടെയും വിവരശേഖരണം തദ്ദേശസ്വയംഭരണ വകുപ്പ് തുടങ്ങി. തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ജില്ലകളിലെ ജോയിന്റ് ഡയറക്ടർമാർക്ക് ബുധനാഴ്ചയാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്. ദേശീയപാതയുടെ മധ്യഭാഗത്തുനിന്ന് 40 മീറ്റർ പരിധിയിൽ വീടുകൾക്കും 75 മീറ്റർ പരിധിയിൽ വാണിജ്യസ്ഥാപനങ്ങൾക്കും നൽകിയ പെർമിറ്റുകളുടെ എണ്ണമാണ് ആവശ്യപ്പെട്ടത്. നിർമാണം പുരോഗമിക്കുന്ന കെട്ടിടങ്ങളുടെ വിവരവും നൽകണം. കേരള പഞ്ചായത്ത് കെട്ടിടനിർമാണ ചട്ടം (കെ.പി.ബി.ആർ.), കേരള നഗരസഭാ കെട്ടിടനിർമാണ ചട്ടം (കെ.എം.ബി.ആർ.) എന്നിവയനുസരിച്ച് ദേശീയപാതയോരത്ത് നിർദിഷ്ട ദൂരപരിധിയിൽ നിർമിച്ചിട്ടുള്ള എല്ലാ കെട്ടിടങ്ങളും ഉൾപ്പെടുത്തണമെന്ന് ഉത്തരവിലുണ്ട്.
ദേശീയപാതയുടെ മധ്യഭാഗത്തുനിന്ന് 40 മീറ്ററിനുള്ളിൽ വീടുകളും 75 മീറ്റർ പരിധിയിൽ വാണിജ്യസ്ഥാപനങ്ങളും പാടില്ലെന്ന സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് നടപടി. സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിൽ ഏപ്രിൽ 13-നാണ് ഇടക്കാല ഉത്തരവുണ്ടായത്. സംസ്ഥാനങ്ങളോടും കേന്ദ്രഭരണപ്രദേശങ്ങളോടും നിലപാടറിയിക്കാൻ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പഞ്ചാബും ബിഹാറും പുതുച്ചേരിയും മാത്രമാണ് യഥാസമയം സത്യവാങ്മൂലം സമർപ്പിച്ചത്. കേസ് ജൂലായ് 13-നു വീണ്ടും പരിഗണിച്ചു. ഇത്രയും സുപ്രധാനമായ വിധിയിൽ സംസ്ഥാനങ്ങൾ പ്രതികരിക്കാത്തതിനെ കോടതി വിമർശിച്ചിരുന്നു.
ഓഗസ്റ്റ് 17-ലേക്ക് കേസ് മാറ്റിയ കോടതി അതിനുമുൻപ് സത്യവാങ്മൂലം നൽകിയില്ലെങ്കിൽ ചീഫ് സെക്രട്ടറിമാരെ വിളിച്ചുവരുത്തുമെന്ന് അറിയിച്ചിരുന്നു. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ സത്യവാങ്മൂലം നൽകുന്നതിന് കൂടുതൽ സമയം ആവശ്യപ്പെട്ടിരുന്നു. സെപ്റ്റംബർ ഒന്നിന് കേസ് വീണ്ടും പരിഗണിക്കും. അതിനുമുൻപ് സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകാനാണ് അടിയന്തരമായി വിവരശേഖരണം നടത്തുന്നത്.































