കണ്ണൂർ : കണ്ണൂർ മട്ടന്നൂരിൽ 42 യാത്രക്കാരുമായി പോയ ബസിന് തീപിടിച്ച് അപകടം. ഇന്ന് പുലർച്ചെ രണ്ടുമണിയോടെ ആയിരുന്നു സംഭവം. ഉംറ തീർഥാടകരുമായി വിമാനത്താവളത്തിലേക്ക് പോയ ടൂറിസ്റ്റ് ബസിനാണ് തീപിടിച്ചത്. അപകടത്തിൽ യാത്രക്കാർക്ക് പരിക്കില്ല എന്നതാണ് ആശ്വാസ വാർത്ത. എല്ലാ യാത്രക്കാരും അത്ഭുതകരമായി രക്ഷപെട്ടു. മാനന്തവാടിയിൽ നിന്ന് ഉംറ തീർഥാടകരുമായി കണ്ണൂർ വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ബസ് മട്ടന്നൂർ ശിവപുരം ടൗണിലെത്തിയപ്പോൾ പുക വരുന്നത് കണ്ട് ഡ്രൈവർ ബസ് നിർത്തുകയായിരുന്നു. ഉടൻ തന്നെ ബസിലെ യാത്രക്കാരെ ഇറക്കുകയും ബാഗുകളും മറ്റും നീക്കം ചെയ്യുകയും ചെയ്തു.
നിമിഷങ്ങൾക്കകം പൊട്ടിത്തെറിയും തീപ്പിടിത്തവുമുണ്ടായി. വിവരം അറിയിച്ചതിനെ തുടർന്ന് മട്ടന്നൂരിൽ നിന്നുള്ള ഫയർഫോഴ്‌സ് സംഘവും നാട്ടുകാരും ചേർന്ന് തീയണച്ചെങ്കിലും ബസ് പൂർണമായും കത്തിയമർന്നു. ബസിൽ നിന്നും തീ പടർന്നു പിടിച്ചതോടെ സമീപമുണ്ടായിരുന്ന രണ്ടു കടകൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചു. സമീപത്തെ ബേക്കറിയുടെയും ഫ്രൂട്ട്സ് കടയുടെയും നെയിംബോർഡിനും മുസ്ലീം ലീഗ് ഓഫീസിന്റെ ജനലിനും കേടുപാടുകൾ ഉണ്ടായിട്ടുണ്ട്. രണ്ട് ബസുകളിലായാണ് തീർത്ഥാടകർ വിമാനത്താവളത്തിലേക്ക് പോയത്. അപകടത്തിന് പിന്നാലെ മറ്റൊരു ബസിൽ യാത്രക്കാരെ വിമാനത്താവളത്തിൽ എത്തിക്കുകയും ചെയ്തു.




























