ദിസ്പൂർ: അസം മുഖ്യമന്ത്രിയായി രണ്ടാം തവണയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ നിർണായക തീരുമാനങ്ങളുമായി ഹിമന്ത ബിശ്വ ശർമ്മ. അധികാരമേറ്റ് രണ്ടാം ദിവസം ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ, സംസ്ഥാനത്ത് ഏക സിവിൽ കോഡ് നടപ്പിലാക്കുന്നതിനുള്ള ബിൽ മെയ് 26-ന് നിയമസഭയിൽ അവതരിപ്പിക്കാൻ തീരുമാനിച്ചു. ഇതിനുപുറമെ സർക്കാർ ചെലവുകൾ കുറയ്ക്കുന്നതിനുള്ള കർശനമായ നിയന്ത്രണങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ചയാണ് ഹിമന്ത ബിശ്വ ശർമയും നാല് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തത്.
ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് മുഖ്യമന്ത്രി പ്രധാന തീരുമാനങ്ങൾ പങ്കുവെച്ചത്. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു ഏക സിവിൽ കോഡ്. ഇതിന്റെ കരട് രൂപത്തിന് മന്ത്രിസഭ അംഗീകാരം നൽകി. മെയ് 21 മുതൽ 26 വരെ ചേരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിവസം ബിൽ സഭയിൽ അവതരിപ്പിക്കും. സംസ്ഥാനത്തെ ഗോത്രവർഗ വിഭാഗങ്ങളെയും ഭരണഘടനയുടെ ആറാം ഷെഡ്യൂൾ പ്രകാരം സംരക്ഷിക്കപ്പെട്ടിട്ടുള്ള പ്രദേശങ്ങളെയും ഈ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.





























