കോന്നി : കോന്നിയുടെ മലയോര മേഖലയിൽ കഞ്ചാവ് വില്പന സംഘങ്ങൾ സജീവമാകുന്നു. കോന്നി മണ്ഡലത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ നിന്നും നിരവധി കേസുകൾ ആണ് എക്‌സൈസ്, പോലീസ് വകുപ്പുകൾ ഇതിനോടകം രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഹാൻസ് പോലെയുള്ള ലഹരിയുടെ വില്പനയും കുറവല്ല. ദിവസങ്ങൾക്ക് മുൻപ് തണ്ണിതോട്ടിൽ നിരോധിത പുകയില ഉത്പന്നങ്ങൾ വിൽക്കുവാൻ ശ്രമിച്ച യുവാവിനെ തണ്ണിത്തോട് പോലീസ് പിടികൂടിയിരുന്നു.
സ്‌കൂൾ പരിസരങ്ങൾ കൃന്ദ്രീകരിച്ചാണ് കൂടുതലും ലഹരി മാഫിയകൾ പിടി മുറുക്കുന്നത്. കഞ്ചാവ് കേസുകളിൽ ചെറിയ അളവുകളിൽ ആണ് പിടികൂടുന്നവയിൽ ഏറെയും. ഒരു കിലോയിൽ താഴെയുള്ള കഞ്ചാവ് പിടിക്കപ്പെട്ടാൽ കേസ് രജിസ്റ്റർ ചെയ്യാൻ കഴിയുന്നില്ലെന്ന കാരണത്താൽ പിടിക്കപ്പെടുന്ന കേസുകൾ പലതും വിട്ടയക്കുന്നതും പതിവാണ്. സ്കൂൾ വിദ്യാർത്ഥികളെ കേന്ദ്രീകരിച്ചാണ് വില്പന ഏറെയും നടക്കുന്നത്.
കഞ്ചാവ് കൂടാതെ വിവിധ തരം ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിലും വർധന ഉണ്ട്. ഇരു ചക്ര വാഹനങ്ങളിലും മറ്റും എത്തി ആളൊഴിഞ്ഞ സ്ഥലങ്ങളിൽ ലഹരി വസ്തുക്കൾ കൈമാറ്റം ചെയ്യുന്ന രീതിയും ഉണ്ടെന്ന് പറയപ്പെടുന്നു. തമിഴ് നാട് മേഖലയിൽ നിന്നും മറ്റും എത്തിക്കുന്ന കഞ്ചാവ് ഇടനിലക്കാർ വഴി വലിയ വിലക്ക് വിറ്റഴിക്കുന്നതായും പറയുന്നു.
പലപ്പോഴും കൃത്യമായ വിവരം ലഭിക്കാതെ വരുന്നതിനാൽ ഇവരെ പിടികൂടുവാനും ഉദ്യോഗസ്ഥർക്ക് കഴിയാതെ പോകുന്നുണ്ട്. വിവരം ലഭിച്ച് ഉദ്യോഗസ്ഥർ എത്തുമ്പോഴേക്കും ഇവർ കടന്നു കളയുന്നത് പതിവാണ്. വിവിധ കോഡ് ഭാഷകളും ഇവർ കൈമാറ്റത്തിനായി ഉപയോഗിക്കുന്നു എന്നാണ് പറയപ്പെടുന്നത്. പലപ്പോഴും വന മേഖലയും ഇതിനോട് ചേർന്ന കഞ്ചാവ് സംഘങ്ങൾ താവളമാക്കാറുണ്ട്.































