കാസർകോട്: ഏട്ടിക്ക് സുഖമില്ല. ആസ്പത്രിക്ക് പോകാൻവേണ്ടി പൈസയെടുക്കാൻ പോയി. ഒരുലക്ഷം ചോയിച്ചപ്പോ ആദ്യം പറഞ്ഞത് 1000 ഇപ്പോത്തരാം. ബാക്കി പിന്നെയെന്ന്. സൂക്കേടിന്റെ കാര്യം പറഞ്ഞപ്പോൾ 5000 തന്നു’ -കാറഡുക്ക അഗ്രിക്കൾച്ചറിസ്റ്റ് സഹകരണ സംഘത്തിൽ അഞ്ചുലക്ഷം രൂപ നിക്ഷേപിച്ച മുണ്ടോളിലെ ലക്ഷ്മിയുടെ വാക്കുകളാണിത്. ആവശ്യത്തിന് ഉപകാരപ്പെട്ടിട്ടില്ലെങ്കിൽ പിന്നെ പണം കൊണ്ട് എന്തുകാര്യമെന്ന് ചോദിക്കുന്നു ലക്ഷ്മി. എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള നഷ്ടപരിഹാരമായി ലക്ഷ്മിക്ക് ലഭിച്ച അഞ്ചുലക്ഷമാണ് സഹകരണസംഘത്തിൽ നിക്ഷേപിച്ചത്. കുഴൽക്കിണർ കുത്താനും മറ്റുമായി രണ്ടുലക്ഷത്തോളം രൂപ പിൻവലിച്ചിരുന്നു.
അർബുദത്തിന് ചികിത്സയിലുള്ള സഹോദര ഭാര്യ നാരായണിയുടെ ആസ്പത്രി ആവശ്യത്തിനായി കഴിഞ്ഞ ദിവസമാണ് സഹകരണസംഘത്തിൽ പോയത്. മൂന്നുലക്ഷം രൂപയോളം സംഘത്തിലുണ്ട്. പ്രതീക്ഷയോടെ അങ്ങോട്ട് പോകുമ്പോൾ പക്ഷേ, അവിടെ നടന്ന തട്ടിപ്പിനെക്കുറിച്ചൊന്നും അവർ അറിഞ്ഞിരുന്നില്ല. പണം ചോദിച്ചെത്തിയ ലക്ഷ്മിയോടും സഹോദരി മീനാക്ഷിയോടും ഇത്രയും തുക ഇവിടെയില്ലെന്നും ആകെ പ്രശ്നമാണെന്നും മാത്രമാണ് സംഘം ജീവനക്കാരി പറഞ്ഞത്. രണ്ടാഴ്ചയ്ക്കുള്ളിൽ പണം തരാമെന്ന് പറഞ്ഞാണ് 5,000 രൂപ നൽകി ഇവരെ മടക്കിയയച്ചത്. നാരായണി രണ്ടുദിവസമായി കാസർകോട്ടെ ആസ്പത്രിയിൽ ചികിത്സയിലാണ്. കൂടുതൽ പണം ആവശ്യമായി വന്നാൽ എന്തുചെയ്യുമെന്ന് സങ്കടപ്പെടുകയാണ് ഈ കുടുംബം. സഹായിക്കാൻ ആരുമില്ലാത്ത ഇവർക്ക് സർക്കാർ പെൻഷൻ മാത്രമാണ് ആശ്രയം.