സീതത്തോട് : പത്തനംതിട്ട ജില്ലയുടെ സമാന്തര വിദ്യാഭ്യാസ രംഗത്ത് കഴിഞ്ഞ 40 വർഷമായി സജീവ സാന്നിധ്യമായ തങ്കച്ചൻ മണ്ണൂരിന് കെയർ പ്രവാസി അസോസിയേഷന്‍റെ (യുഎഇ) ഗുരു ശ്രേഷ്ഠ പുരസ്കാരം. മലയോര മേഖലയിൽ സമാന്തര വിദ്യാഭ്യാസ രംഗത്ത് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് അവാർഡ് നൽകുന്നതെന്ന് കെയർ ചിറ്റാർ പ്രവാസി അസോസിയേഷൻ ഭാരവാഹികളായ ഡോ. മനു കുളത്തുങ്കൽ, നോബിൾ കരോട്ടുപാറ, നൗഷാദ് ഹനീഫ, രതീഷ് കൊച്ചുവീട്ടിൽ, ഷാജി കൂത്താടിപറമ്പിൽ, ഡേവിഡ് ജോർജ്, അനു സോജു എന്നിവർ പറഞ്ഞു.
പാരലൽ കോളേജ് അധ്യാപകനായി 1983-ൽ തുടക്കം. പിന്നീട് സ്വന്തമായി സ്ഥാപനം ആരംഭിക്കുകയും ആയിരക്കണക്കിന് വിദ്യാർഥികൾക്ക് വിജ്ഞാനം പകർന്നു നൽകുകയും ചെയ്തു. ചിറ്റാർ സീതത്തോട് പഞ്ചായത്തുകളിലെ സമാന്തര മേഖലയിൽ ആദ്യമായി പ്രീഡിഗ്രി വിദ്യാഭ്യാസം ആരംഭിച്ചത് അദ്ദേഹമാണ്. ഇംഗ്ലീഷ്, ഹിന്ദി വിഷയങ്ങളാണ് പ്രധാനമായും പഠിപ്പിക്കുന്നത്. റെഗുലർ പഠനത്തിന് സീറ്റ് കിട്ടാതിരുന്ന നിരവധി വിദ്യാർത്ഥികളുടെ സ്വപ്നം സാക്ഷാത്കരിച്ചു. തൊണ്ണൂറുകളുടെ മധ്യത്തിൽ സർക്കാർ ഉദ്യോഗത്തിന് സാധ്യത തെളിവെങ്കിലും വേണ്ടെന്നുവെച്ച് സമാന്തര വിദ്യാഭ്യാസ മേഖലയിൽ തുടർന്നു. ഒക്ടോബർ ആറിന് യുഎഇയിലെ അജ്മാൻ റാഡിസൺ ബ്ലൂ കോംപ്ലക്സിൽ വെച്ച് നടക്കുന്ന “ചിറ്റാറോണം 2024 ” പരിപാടിയോടനുബന്ധിച്ച് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാർ അവാർഡ് സമ്മാനിക്കും.





























