കാസർകോട്: കല്യാശേരിയിൽ വീട്ടിലെ വോട്ട് രേഖപ്പെടുത്തുന്നതില്‍ വീഴ്ചയുണ്ടായ സംഭവത്തോടെ കള്ളവോട്ട് തടയാനുള്ള നടപടികൾ കർശനമാക്കാൻ ജില്ലാ ഭരണകൂടം. വീട്ടിലെ വോട്ട് രേഖപ്പെടുത്തുമ്പോൾ പൗരന്‍മാരുടെ സ്വകാര്യത ഉറപ്പാക്കണമെന്ന് പോളിംഗ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഇവിഎം കമ്മീഷനിങ് സംബന്ധിച്ച് തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശം പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കാസർകോട് ജില്ലാ കളക്ടർ കെ ഇൻബശേഖർ വ്യക്തമാക്കി. ഇവിഎം കമ്മീഷനിങ് സംബന്ധിച്ച് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ശബ്ദസന്ദേശം പ്രചരിക്കുന്നുണ്ട്. ഇതിൽ ഫോറൻസിക് പരിശോധന നടത്താനാണ് തീരുമാനം.
കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചകൾ ഉണ്ടാവുന്നതായാണ് വിലയിരുത്തൽ. കല്യാശേരി മണ്ഡലത്തില്‍ വീട്ടിലെ വോട്ട് രേഖപ്പെടുത്തുന്നതിനിടെ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലായിരുന്നു കള്ളവോട്ട് നടന്നത്. ഇതോടെ ചുമതലയിലുണ്ടായിരുന്ന പോളിംഗ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്യുകയും ചെയ്തു.കാസർകോട് ഗവ.കോളജിൽ നടന്ന മോക്ക് പോളിൽ താമരയ്ക്ക് അധിക വോട്ട് രേഖപ്പെടുത്തിയ സംഭവത്തിലും ഉദ്യോഗസ്ഥരുടെ ഭാഗത്ത് ജാഗ്രത കുറവുണ്ടായതായാണ് വിലയിരുത്തൽ. ഇങ്ങനെ തുടർച്ചയായി ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായതോടെയാണ് ജില്ലാ ഭരണകൂടം നടപടി കർശനമാക്കാൻ തീരുമാനം എടുത്തത്.