ശബരിമല : അതീവ സുരക്ഷാ മേഖലകളിൽ അതിക്രമിച്ചു കയറി ദൃശ്യങ്ങൾ ചിത്രീകരിക്കുകയും അത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്ത യൂട്യൂബർക്കെതിരെ കേസെടുത്ത് പോലീസ്. പമ്പ പോലീസാണ് കേസെടുത്തത്. ഏപ്രിൽ 18-ന് മേടമാസ വിഷു പൂജകൾക്ക് ശേഷം ശബരിമല നട അടച്ച സമയത്താണ് വിവാദത്തിനാസ്പദമായ സംഭവം നടന്നത്. “ശബരിമല നട അടച്ചതിനു ശേഷമുള്ള കാഴ്ചകൾ” എന്ന പേരിൽ ഏപ്രിൽ 24-നാണ് ഈ ദൃശ്യങ്ങൾ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തത്.
ശബരിമല സന്നിധാനം, നീലിമല, കൊടിമരം, പമ്പ മുതൽ മുകളിലേക്കുള്ള വിവിധ ഭാഗങ്ങൾ, മരക്കൂട്ടം, ശരംകുത്തി തുടങ്ങി അതീവ സുരക്ഷാ പ്രാധാന്യമുള്ള മിക്കയിടങ്ങളിൽ നിന്നുമുള്ള ദൃശ്യങ്ങൾ യൂട്യൂബർ പകർത്തിയിട്ടുണ്ട്. സംഭവം വിവാദമായതോടെ ഹൈക്കോടതി നിയോഗിച്ച ശബരിമല സ്പെഷ്യൽ കമ്മീഷണർ ജയകൃഷ്ണൻ, വനംവകുപ്പിനോടും പമ്പ പോലീസിനോടും വിശദീകരണം തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പമ്പ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.






























