കൊച്ചി : നടിയെ ആക്രമിച്ച കേസിൽ പ്രതിഭാഗം വിചാരണ കോടതിയിൽ എതിർ സത്യവാങ്മൂലം സമർപ്പിച്ചു. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിലാണ് എതിർ സത്യവാങ്മൂലം സമർപ്പിച്ചത്. കേസ് പരിഗണിക്കുന്നത് ഈ മാസം 21 ലേക്ക് മാറ്റി. കേസിൽ തുടരന്വേഷണ പുരോഗതി റിപ്പോര്‍ട്ടും അന്വേഷണ സംഘം വിചാരണ കോടതിയില്‍ സമര്‍പ്പിച്ചു. അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറിയെന്ന പരാതിയില്‍ എഡിജിപി ഇന്ന് വിശദീകരണം നൽകി. ബൈജു പൗലോസ് നൽകിയ റിപ്പോർട്ട് കോപ്പി പേസ്റ്റാണെന്ന് കോടതി വിമർശിച്ചു.
ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പി ബൈജു പൗലോസ് നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. നടിയെ അക്രമിച്ച കേസിലെ തുടരന്വേഷണം ഏപ്രില്‍ 15 ന് പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി അന്വേഷണ സംഘത്തിന് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി തീര്‍പ്പാക്കിയായിരുന്നു കോടതി ഉത്തരവ്. എന്നാല്‍ കൂടുതല്‍ ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ച സാഹചര്യത്തില്‍ അന്വേഷണത്തിന് 3 മാസം കൂടി സമയം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് വീണ്ടും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
അതേസമയം കേസിൽ ദിലീപിന്റെ സഹോദരൻ അനൂപിനെയും സഹോദരി ഭർത്താവ് സുരാജിനെയും ചോദ്യം ചെയ്യാനായി അന്വേഷണ സംഘം നോട്ടീസ് നൽകി. കഴിഞ്ഞ ബുധനാഴ്ച ഇവർക്ക് നോട്ടിസ് നൽകിയെങ്കിലും ഇരുവരും അസൗകര്യം അറിയിച്ചിരുന്നു. തുടർന്നാണ് ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ആലുവ പോലീസ് ക്ലബ്ബിൽ ഹാജരാകാൻ വീണ്ടും നോട്ടിസ് നൽകിയത്. സംവിധായകൻ ബാലചന്ദ്രകുമാർ അനൂപിന്റെയും സുരാജിന്റെയുമായി പുറത്തുവിട്ട ഓഡിയോ റെക്കോർഡിലെ വിവരങ്ങൾ അറിയാനും ദിലീപിനെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച കാര്യങ്ങളിലെ വ്യക്തതയ്ക്കുമാണ് ഇവരെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്.































