തിരുവനന്തപുരം : ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഇതുവരെ എട്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഏറ്റവും ഒടുവിലായി കോട്ടയത്തുനിന്ന് അമൽ എന്നയാളെയും തിരുവനന്തപുരത്തു നിന്ന് രണ്ടുപേരെയുമാണ് പോലീസ് പിടികൂടിയത്. നേരത്തെ അറസ്റ്റിലായ അഞ്ചുപേർക്ക് പുറമെയാണിത്. പിടിയിലായ അമൽ, ആരോമൽ, അനിൽകുമാർ എന്നിവരെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും. പ്രതികൾക്കെതിരെ കൊലപാതക ശ്രമം, ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, അന്യായമായി സംഘം ചേരൽ തുടങ്ങിയ ഗുരുതരമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
കണ്ടാലറിയാവുന്ന 300 പേരെ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 40 ഇടങ്ങളിൽ പോലീസ് പരിശോധന നടത്തി. അപ്രതീക്ഷിതമായി ഉണ്ടായ ആക്രമണമെന്നും ആരാധകരുടെ വൈകാരികമായ പ്രതികരണമെന്നുമാണ് സി.പി.എം നേതൃത്വം വിശദീകരിക്കുന്നതെങ്കിലും, ആക്രമണത്തിൽ നേതാക്കളുടെ പങ്കു വെളിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മുൻ കൗൺസിലറും സി.പി.എം നേതാവുമായ ഐ.പി. ബിനു വാഹനത്തിന് നേരെ ചീമുട്ട എറിയുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇദ്ദേഹത്തെ കൂടാതെ മറ്റൊരു നേതാവായ ആറ്റുകാൽ ഉണ്ണി എന്നിവരുടെ വീടുകളിൽ പോലീസ് എത്തിയെങ്കിലും ഇരുവരും ഒളിവിലാണ്.





























