കരിപ്പൂര്‍ : കരിപ്പൂരിൽ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വീട്ടിലും സിബിഐ റെയ്ഡ് നടത്തി. കസ്റ്റംസ് സുപ്രണ്ടിന്‍റെ വീട്ടിൽ നിന്നും കണക്കിൽപ്പെടാത്ത അഞ്ച് ലക്ഷം രൂപ പിടികൂടി. വിമാനത്താവളത്തിൽ നീണ്ട 25 മണിക്കൂർ നടത്തിയ പരിശോധനയിൽ ഉദ്യോഗസ്ഥന്മാരിൽ നിന്ന് സ്വർണവും പണവും കണ്ടെത്തിയിരുന്നു. ഇന്നലെ രാവിലെ വിമാനത്താവളത്തിൽ ആരംഭിച്ച പരിശോധന ഇന്ന് പുലർച്ചെയാണ് അവസാനിച്ചത്.
11 കസ്റ്റംസ് ഉദ്യോഗസ്ഥരോട് കൊച്ചി സിബിഐ ഓഫീസിൽ ഹാജരാകുവാൻ നിർദേശം നൽകിയിട്ടുണ്ട്. സ്വർണക്കടത്തിന് കസ്റ്റംസ് ഉദ്യോഗസ്ഥർ ഒത്താശ ചെയ്യുന്നുവെന്ന ആരോപണത്തിന്‍റെ പശ്ചാത്തലത്തിലാണ് മിന്നൽ പരിശോധന നടത്തിയത്. കൊച്ചി സിബിഐ യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. കരിപ്പൂരിൽ അടുത്തിടെ കോടികളുടെ അനധികൃത സ്വർണമാണ് പിടികൂടിയത്. കഴിഞ്ഞ ദിവസങ്ങളിൽ മാത്രം ഒന്നേകാൽ കോടി രൂപയുടെ സ്വർണം പിടികൂടിയിരുന്നു.