ഡൽഹി : സിബിഎസ്ഇ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രാഷ്ട്രീയം കളിക്കുകയാണെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ആരോപിച്ചു. പരീക്ഷാ വിവാദങ്ങളുടെ പേരിൽ വിദ്യാർത്ഥികളെ രാഹുൽ ഗാന്ധി സമ്മർദ്ദത്തിലാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിബിഎസ്ഇ പരീക്ഷാക്രമക്കേടുകൾ, നീറ്റ് ചോദ്യപേപ്പർ ചോർച്ച എന്നീ വിഷയങ്ങൾ ഉന്നയിച്ച് കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാരിനെതിരെ രാഹുൽ ഗാന്ധി രൂക്ഷമായ വിമർശനം ഉയർത്തിയിരുന്നു. ഇതിന് മറുപടിയായാണ് മന്ത്രിയുടെ പ്രസ്താവന. മുൻപ് ഇവിഎം , ഡിജിറ്റൽ ഇന്ത്യ എന്നിവയെയും രാഹുൽ ഗാന്ധി ഇത്തരത്തിൽ എതിർത്തിരുന്നതായി ധർമേന്ദ്ര പ്രധാൻ ചൂണ്ടിക്കാട്ടി.
സിബിഎസ്ഇയിലെ മാർക്കിംഗ് രീതിയെ ചൊല്ലിയും നിലവിൽ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയർന്നു വരുന്നുണ്ട്. വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള നീക്കങ്ങൾ ഒരു വശത്ത് നടക്കുമ്പോഴാണ്, പ്രതിപക്ഷ നേതാവ് വിഷയത്തെ രാഷ്ട്രീയവൽക്കരിക്കുകയാണെന്ന ആക്ഷേപം കേന്ദ്ര സർക്കാർ ഉയർത്തുന്നത്.





























