തിരുവനന്തപുരം: കേരളത്തിന് കടമെടുക്കാൻ കേന്ദ്രത്തിന്റെ അന്തിമാനുമതി ലഭിച്ചു. ഈവർഷം ഡിസംബർവരെ 21,253 കോടി എടുക്കാം. നേരത്തേ താത്കാലികമായി അനുവദിച്ച 3000 കോടി ഉൾപ്പെടെയാണിത്. അത് എടുത്തുകഴിഞ്ഞു. ഇനി ഡിസംബർവരെ എടുക്കാവുന്നത് 18,283 കോടി രൂപയാണ്. ഇത്തവണയും കിഫ്ബിക്കും ക്ഷേമപെൻഷനും എടുത്ത തുക വെട്ടിക്കുറച്ചിട്ടുണ്ട്. കേരളം പ്രതീക്ഷിച്ചതിനെക്കാളും 5000 കോടി കുറവാണ് അനുവദിച്ചതെന്ന് ധനവകുപ്പ് വൃത്തങ്ങൾ പറഞ്ഞു. വിശദമായ കണക്ക് ലഭിച്ചശേഷം പരിധി പുനഃപരിശോധിക്കാൻ കേരളം ആവശ്യപ്പെടും.
കിഫ്ബിക്കും ക്ഷേമപെൻഷനുമായെടുത്ത വായ്പ ബജറ്റിതര വായ്പയായി കണക്കാക്കി സംസ്ഥാനത്തിന്റെ മൊത്തം കടത്തിൽ ഉൾപ്പെടുത്തുന്നതിനെതിരേ കേരളം സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
ഈ കേസ് ഭരണഘടനാബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്. എന്നാൽ, ഇതേ നയമാണ് കേന്ദ്രം ഇത്തവണയും തുടർന്നത്. ക്ഷേമപെൻഷൻ കമ്പനിയുടെ വായ്പയിൽ ഏകദേശം 5000 കോടിയും കിഫ്ബിയുടേതിൽ 4000 കോടിയും കുറച്ചിട്ടുണ്ടാകണമെന്നാണ് ധനവകുപ്പ് കണക്കുകൂട്ടുന്നത്. പ്രോവിഡന്റ് ഫണ്ടും സമ്പാദ്യനിക്ഷേപവുമൊക്കെ ഉൾപ്പെടുന്ന പബ്ലിക് അക്കൗണ്ട് കണക്കിലെടുത്ത് ഏകദേശം 5000 കോടിയും കുറച്ചെന്ന് കരുതുന്നു.