തിരുവനന്തപുരം : കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പിണറായി വിജയനെയും മുഹമ്മദ് റിയാസിനെയും രാഷ്ട്രീയമായി വേട്ടയാടാനുള്ള നീക്കത്തിനെതിരെ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ് രംഗത്ത്. പിണറായി വിജയന്റെയും മുഹമ്മദ് റിയാസിന്റെയും മടിയിൽ കനമില്ലെന്നും, കേരളത്തിലെ ജനങ്ങൾക്ക് അവരുടെ പൊതുപ്രവർത്തന പാരമ്പര്യം വ്യക്തമായി അറിയാമെന്നും അദ്ദേഹം പറഞ്ഞു. ഇഡി ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളുടെ ഇടപെടൽ തീർത്തും രാഷ്ട്രീയ പ്രേരിതമാണ്. എതിരാളികളെ എങ്ങനെ ഇല്ലാതാക്കാം എന്ന ഗവേഷണമാണ് ഇപ്പോൾ നടക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
റിയാസിന്റെ വിവാഹത്തിന് എത്രയോ മുൻപ് നടന്ന കമ്പനി ഇടപാടുകളെ കുറിച്ചാണ് ഇപ്പോൾ ഇഡി അന്വേഷിക്കുന്നത്. സംഘപരിവാറിനെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടുന്ന റിയാസിനെ ലക്ഷ്യം വെച്ചുള്ള ബോധപൂർവ്വമായ നീക്കമാണിതെന്ന് വസീഫ് ആരോപിച്ചു. നിയമപരമായി അക്കൗണ്ടിലൂടെ നടന്ന ഒന്നര കോടിയുടെ ഇടപാടിൽ അന്വേഷണം നടത്തുമ്പോൾ, ലിക്വിഡ് ക്യാഷ് വാങ്ങിയ മറ്റ് മന്ത്രിമാർക്കെതിരെ അന്വേഷണമില്ലാത്തത് ഇതിന് പിന്നിലെ ഗൂഢാലോചന വ്യക്തമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.






























