ന്യൂഡൽഹി : രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് കേന്ദ്രസർക്കാർ 22,000 കോടി രൂപയുടെ ഗ്രാന്റ് അനുവദിച്ചു. ഉത്പാദന ചെലവിനെക്കാൾ കുറഞ്ഞ വിലക്ക് എൽപിജി സിലിണ്ടർ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിലൂടെ ഉണ്ടാകുന്ന നഷ്ടം നികത്താനാണ് ഗ്രാന്റ് അനുവദിച്ചത്. ജൂൺ 2020 മുതൽ ജൂൺ 2022 വരെയുള്ള കാലയളവിൽ അന്താരാഷ്ട്ര തലത്തിൽ ലിക്വിഫൈഡ് പെട്രോളിയം ഗ്യാസിന് 300 ശതമാനം വിലക്കയറ്റം നേരിട്ടിരുന്നു.
എന്നാൽ അതിന്റെ 72 ശതമാനം ബാധ്യത മാത്രമാണ് ഉപഭോക്താക്കളിലേക്ക് എത്തിച്ചതെന്നാണ് സർക്കാർ വിശദീകരണം. ഇതിലൂടെ എണ്ണ കമ്പനികൾക്കുണ്ടായ ബാധ്യത നികത്താനാണ് പണം അനുവദിക്കുന്നത്.





























