ന്യൂഡൽഹി : ആർഎസ്എസിന് ഉപരോധം ഏർപ്പെടുത്തണമെന്ന യുഎസ് കമ്മീഷൻ ഓൺ ഇൻ്റർനാഷണൽ റിലീജിയസ് ഫ്രീഡത്തി (യുഎസ്‍സിഐആർഎഫ്) ൻ്റെ ആവശ്യത്തിനെതിരെ കേന്ദ്രസർക്കാർ. യുഎസ്‍സിഐആർഎഫ് പക്ഷപാതപരമായ സംഘടനയാണെന്നും സ്വന്തം അജണ്ടകളുണ്ടെന്നും കേന്ദ്ര വിദേശകാര്യ വക്താവ് രൺദീർ ജയ്സ്വാൾ വിമർശിച്ചു. യുഎസ് ഭരണകൂടം ആർഎസ്എസിന് ഉപരോധം ഏർപ്പെടത്തണമെന്നായിരുന്നു യുഎസ്‍സിഐആർഎഫിൻ്റെ ആവശ്യം. ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിൻ്റെ യുഎസ് സന്ദർശനത്തിന് മുന്നോടിയായാണ് യുഎസ്‍സിഐആർഎഫ് രംഗത്തെത്തിയത്.
യുഎസ്‍സിഐആർഎഫിന് സ്വന്തം അജണ്ടകളുണ്ടെന്നും വിശ്വാസ്യതയില്ലെന്നും വിദേശകാര്യ വക്താവ് രൺദീർ ജയ്സ്വാൾ പ്രതികരിച്ചു. “അതൊരു പക്ഷപാതപരമായ സംഘടനയാണ്. സ്വന്തം അജണ്ടകളുള്ളതും വിശ്വാസ്യതയില്ലാത്തതുമായ ഇത്തരം സംഘടനകളിൽനിന്ന് നമ്മൾ വിട്ടുനിൽക്കണമെന്നാണ് ഞാൻ പറയുക. ഇന്ത്യയുടെ ബഹുസ്വരമായ ചട്ടക്കൂടിന്റെ യാഥാർത്ഥ്യത്തെ ഉൾക്കൊള്ളാനോ ഇവിടെയുള്ള വിവിധ സമൂഹങ്ങളുടെ സൗഹാർദപരമായ സഹവർത്തിത്വത്തെ അംഗീകരിക്കാനോ യുഎസ്‍സിഐആർഎഫ് തയ്യാറാകുമെന്ന് നമ്മൾ പ്രതീക്ഷിക്കുന്നില്ല”- രൺദീർ ജയ്സ്വാൾ പറഞ്ഞു.





























