ദില്ലി: ഓഗസ്റ്റ് 15 മുതല്‍ തക്കാളി കിലോയ്ക്ക് 50 രൂപ നിരക്കില്‍ ചില്ലറ വില്‍പന നടത്തണമെന്ന് ദേശീയ സഹകരണ ഉപഭോക്തൃ ഫെഡറേഷനും (എന്‍സിസിഎഫ്) നാഷണല്‍ അഗ്രികള്‍ച്ചറല്‍ കോഓപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് ഫെഡറേഷനും (നാഫെഡ്) നിര്‍ദ്ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍. മൊത്തക്കച്ചവട വിപണിയില്‍ തക്കാളിയുടെ വിലയിടിവ് കണക്കിലെടുത്താണ് ഉപഭോക്തൃകാര്യ വകുപ്പിന്റെ തീരുമാനം.
ഡല്‍ഹി-എന്‍സിആര്‍, ജയ്പൂര്‍, രാജസ്ഥാനിലെ കോട്ട, ഉത്തര്‍പ്രദേശിലെ ലഖ്നൗ, കാണ്‍പൂര്‍, വാരണാസി, പ്രയാഗ്രാജ് എന്നിവിടങ്ങളിലും ബിഹാറിലെ പട്ന, മുസാഫര്‍പൂര്‍, അരാ, ബക്സര്‍ എന്നിവിടങ്ങളിലും എന്‍സിസിഎഫും നാഫെഡും തക്കാളി വില്‍ക്കുന്നുണ്ട്. എന്‍സിസിഎഫും നാഫെഡും സംഭരിക്കുന്ന തക്കാളിയുടെ ചില്ലറ വില്‍പന വില ആദ്യം കിലോയ്ക്ക് 90 രൂപയായിരുന്നത് പിന്നീട് 80 രൂപയായി കുറച്ചിരുന്നു. ജൂലൈ 20 മുതല്‍ ഇത് കിലോയ്ക്ക് 70 രൂപയായി കുറച്ചു. കൂടാതെ, ഓപ്പണ്‍ നെറ്റ്വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്സ് പ്ലാറ്റ്ഫോം വഴി തക്കാളി ചില്ലറ വില്‍പ്പനയും ഏജന്‍സി നടത്തുന്നുണ്ട്. ഉപഭോക്തൃ കാര്യ വകുപ്പിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന്, എന്‍സിസിഎഫും നാഫെഡും ആന്ധ്രാപ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ വിപണികളില്‍ നിന്ന് ഉപഭോഗ കേന്ദ്രങ്ങളില്‍ ചില്ലറ വില്‍പ്പനയ്ക്കായി തക്കാളി സംഭരിക്കാന്‍ തുടങ്ങി. ഓഗസ്റ്റ് 13 വരെ എന്‍സിസിഎഫും നാഫെഡും ചേര്‍ന്ന് 15 ലക്ഷം കിലോ തക്കാളിയാണ് സംഭരിച്ചത്.





























