കൊടുമൺ : ചന്ദനപ്പള്ളി സെന്റ്ജോർജ് തീർത്ഥാടന കത്തോലിക്കപ്പള്ളി പെരുന്നാൾ ഭക്തി സാന്ദ്രമായ ചെമ്പെടുപ്പ് റാസ യോടെ സമാപിച്ചു. ശനിയാഴ്ച രാവിലെ കർദ്ദിനാൾ മോറോൻ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്ക ബാവായ്ക്കും അഭിവന്ദ്യ പിതാക്കൻമാർക്കും സ്വീകരണം നൽകി. തുടർന്ന് മെത്രാപ്പോലീത്തമാരും ഗ്രാമ പ്രമുഖരും ചെമ്പിൽ അരിയിടിയിൽ കർമ്മവും നിർവഹിച്ചു. തുടർന്ന് ആഘോഷമായ പൊന്തിഫിക്കൽ കുർബാന, പ്രഥമ ദിവ്യ കാരുണ്യ സ്വീകരണം എന്നിവ നടന്നു. .
കർദിനാൾ ക്ലീമീസ് കാതോലിക്ക ബാവയുടെ അദ്ധ്യക്ഷതയിൽ കൂടിയ ഇടവക നവതി സമാപന സമ്മേളനം മന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. നവതി ഭവന പദ്ധതി, വിദ്യാഭ്യാസ പദ്ധതി, ആരോഗ്യ പദ്ധതി ഇവയുടെ ഉദ്ഘാടനം ആന്റോ ആന്റണി എം പി നിർവഹിച്ചു. കേരള പോസ്റ്റൽ വകുപ്പ് ഇറക്കിയ നവതി സ്മാരക സ്റ്റാമ്പ് മന്ത്രി വീണാ ജോർജ് രൂപത അധ്യക്ഷൻ ഡോ. സാമുവൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്താക്ക് നൽകി നിർവഹിച്ചു. ഇടവക വികാരി ഫാ. സജി മാടമണ്ണിൽ, ഗ്രാമ പഞ്ചായത് അംഗം ലിസി റോബിൻസ്, ഇ.എം. ജി ചന്ദനപ്പള്ളി, ട്രസ്റ്റി ആൻ്റണി ചന്ദനപ്പള്ളി, ഗീവർഗീസ് കുളത്തിനാൽ എന്നിവർ സംസാരിച്ചു.
ഉച്ചക്ക് തലയിൽ കൈവെയ്പ് പ്രാർഥന, കുട പ്രദക്ഷിണം, വെച്ചൂട്ട് എന്നിവ നടന്നു. വൈകുന്നേരം ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്ത പ്രസിദ്ധമായ ചന്ദനപ്പള്ളി ചെമ്പെടുപ്പ് റാസ നടന്നു. ‘സ്ത്രീകൾ നേതൃത്വം നൽകിയ ചെമ്പെടുപ്പും നടന്നു. ആദ്യകാലത്ത് പുരുഷൻമാർ മാത്രമായിരുന്നു ചെമ്പെടുപ്പ് നടത്തിയിരുന്നത്. പിൽക്കാലത്ത് സ്ത്രീകളും നേർചയായി കണക്കാക്കി പ്രത്യേകം ചെമ്പ് എടുത്തു വരുന്നു.
ഉച്ചയ്ക്കു മൂന്നു മണിക്ക് മുത്തുക്കുടകൾ ‘ ബാൻ്റ് മേളം എന്നിവയുടെ അകമ്പടിയോടെ പള്ളിയിൽ നിന്നും ആരംഭിച്ച ഭക്തിനിർഭരമായ റാസ മഠം കുരിശടിയിൽ എത്തി ‘അവിടെ ചെമ്പിൽ പകുതി വേവിച്ച നേർച്ച അരി ഹോയ്.. ഹോയ് വിളികളോടെ ആഘോഷപൂർവ്വം പള്ളിയിലേക്ക് എഴുന്നെള്ളിച്ചു. സഹദായുടെ അപദാനങ്ങൾ പാടിയും വെറ്റിലയും പൂക്കളും വിതറിയും ആഘോഷപൂർവം ചെമ്പുകൾ ദേവാലയത്തിൽ എത്തിച്ചു ‘ ചന്ദനപ്പള്ളി ജംഗ്ഷൻ കുരിശടിയിലെ ചെമ്പ് സ്ത്രീകളുടെ നേതൃത്യത്തിലും പള്ളിയിലേക്ക് എത്തിച്ചു.
”ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ജംഗ്ഷൻ കുരിശടിയിൽ ചെമ്പെടുപ് റാസക്ക് സന്ദേശം നൽകി. പെരുന്നാൾ ചടങ്ങുകൾക്ക് ഇടവക വികാരി ഫാ. സജി മാടമണ്ണിൽ, ട്രസ്റ്റി ആൻ്റണി ചന്ദനപ്പള്ളി, ബിനോബാബു പെരുമല ,ഗീവർഗീസ് കുളത്തിനാൽ , ഷിബു കുറ്റിയിൽ, സെക്രട്ടറി സൈമൺഡേവിഡ് പാല നിൽക്കുന്നതിൽ എന്നിവർ നേതൃത്വം നൽകി.