കോയമ്പത്തൂർ : ഡോക്ടര്‍ ചമഞ്ഞ് വന്‍ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ദമ്പതികള്‍ക്കെതിരെ കേസെടുത്ത് പോലീസ്. തൃശൂര്‍ സ്വദേശിനി ധന്യ(39),ഭര്‍ത്താവ് കരുണാനിധി എന്നിവര്‍ക്കെതിരെയാണ് കോയമ്പത്തൂര്‍ സിറ്റി ക്രൈംബ്രാഞ്ച് കേസെടുത്തത്. ഡോക്ടര്‍ ചമഞ്ഞ് ഇഎസ്‌ഐ കോര്‍പ്പറേഷനില്‍ ജോലി നല്‍കാമെന്ന് പറഞ്ഞാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്.ആശുപത്രിയിലെ ഡീന്‍ ആണെന്നാണ് ധന്യ തന്റെ ഡ്രൈവറായ പ്രദീപിനെ വിശ്വസിപ്പിച്ചത്. സിങ്കാനല്ലൂര്‍ ഇ.എസ്.ഐ. ആശുപത്രിയിലെ ഡോക്ടറാണെന്നും ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സ്, ക്ലാര്‍ക്ക്, അസിസ്റ്റന്റ്, എച്ച്.ആര്‍. വിഭാഗങ്ങളിലായി ഒട്ടേറെ ഒഴിവുണ്ടെന്നും പ്രദീപിനോട് ഇവര്‍ പറഞ്ഞിരുന്നു. പ്രദീപ് പറഞ്ഞതനുസരിച്ചാണ് ധന്യയെ സൂലൂര്‍ സ്വദേശി നുഫൈലും സുഹൃത്തുക്കളും സമീപിച്ചത്.
തന്റെ സഹോദരിക്ക് നഴ്‌സ് ജോലിക്കായി മൂന്നുലക്ഷം രൂപ നല്‍കിയിരുന്നെന്ന് പ്രദീപ് യുവാക്കളോട് പറഞ്ഞു. പിന്നാലെ 10 പേര്‍ 50 ലക്ഷത്തോളം രൂപയും യഥാര്‍ഥ സര്‍ട്ടിഫിക്കറ്റുകളും നല്‍കുകയായിരുന്നു. പിന്നാലെ ദമ്പതിമാരെ കാണാതായി. പിന്നീട് ഭക്ഷണവിതരണ കമ്പനിയില്‍ ജോലിക്കുകയറിയ നുഫൈല്‍ ആറുമാസത്തിനുശേഷം ഭക്ഷണം നല്‍കാനായി ഇവരുടെ വീട്ടില്‍ എത്തിയപ്പോഴാണ് ദമ്പതിമാരെ തിരിച്ചറിഞ്ഞത്. ഇതേ തുടര്‍ന്ന് തട്ടിപ്പിനിരയായ മറ്റ് ആളുകളോടൊപ്പം മൂന്നു ദിവസത്തോളം സമരം നടത്തി.അഭിഭാഷകരുടെ സഹായത്തോടെ ധന്യ സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ചുനല്‍കിയെങ്കിലും പണം നല്‍കാത്തതിനെത്തുടര്‍ന്ന് സമരം മുന്നോട്ടുപോയി. ഇതിനിടെ വ്യാഴാഴ്ച മുതല്‍ ധന്യ ഗ്യാസ് അടുപ്പ് തുറന്ന് ആത്മഹത്യ ഭീഷണി മുഴക്കി. ഇതോടെ പോലീസ് സമരക്കാരെ അനുനയിപ്പിച്ച് പറഞ്ഞു വിടുകയായിരുന്നു.