വയനാട് : രാഹുല്‍ ഗാന്ധിയുടെ കല്‍പറ്റ ഓഫീസ് ആക്രമിച്ച സംഭവത്തില്‍ പ്രതികളായ എസ്എഫ്ഐ ക്കാരില്‍ ചിലര്‍ 2017ല്‍ ബത്തേരി ഡോണ്‍ ബോസ്കോ കോളേജ് തകര്‍ത്തതില്‍ ഉള്‍പ്പെട്ടവര്‍. കോളജ് തകര്‍ത്തതിനുള്ള നഷ്ടപരിഹാരം പ്രതികളില്‍ നിന്നും ഈടാക്കി കോളേജിന് നല്‍കാന്‍ ബത്തേരി സബ് കോടതി ഉത്തരവിട്ടിരുന്നു. കല്‍പ്പറ്റയിലെപ്പോലെ ബത്തേരിയിലും പോലീസ് നോക്കിനില്‍ക്കുമ്പോഴായിരുന്നു എസ്എഫ്ഐ പ്രവര്‍ത്തകരുടെ അക്രമം.
സംഘടനാപ്രവര്‍ത്തനത്തിന് വിദ്യാര്‍ഥിക്കെതിരെ നടപടിയെടുത്തതില്‍ പ്രതിഷേധിച്ചായിരുന്നു ബത്തേരി ഡോണ്‍ ബോസ്കോ കോളജില്‍ 2017 ജൂലൈയില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകരുടെ ഗുണ്ടാ വിളയാട്ടം. മുക്കാല്‍ മണിക്കൂറിലേറെ നീണ്ട അക്രമണത്തില്‍ ഓഫീസ് വസ്തുക്കളും 179 ജനലുകളും അടിച്ചുതകര്‍ത്തു. 13 പ്രതികളില്‍ നിന്നും 5 ലക്ഷം രൂപ നഷ്ടപരിഹാരം ഈടാക്കി കോളേജിന് നല്‍കാന്‍ ബത്തേരി സബ് കോടതിയാണ് ഉത്തരവിട്ടത്. ഈ കേസില്‍ ഉള്‍പ്പെട്ടവര്‍ ചിലര്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് തകര്‍ക്കുന്നതിലും നേരിട്ട് പങ്കാളികളായി.നിലവിലെ ജില്ലാ സെക്രട്ടറി ജിഷ്ണു ഷാജി രണ്ട് സംഭവത്തിലും ഉള്‍പെട്ടയാളാണ്.
കല്‍പറ്റയില്‍ നടന്നതുപോലെ സംഘര്‍ഷ സാധ്യത ഉണ്ടായിട്ടും ബത്തേരിയിലും പൊലീസ് കാഴ്ചക്കാരാവുകയായിരുന്നു. ഇരുപതിലേറെ പൊലീസുകാര്‍ നോക്കി നില്‍ക്കെയായിരുന്നു അക്രമം. അതേസമയം രാഹുല്‍ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച കേസില്‍ പിടിയിലായവരുടെ എണ്ണം 30 ആയി. ആകെ റിമാന്‍ഡിലായവരുടെ എണ്ണം 29 ആണ്. ഇവരില്‍ മൂന്ന് വനിതാ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. പിടിയിലായ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തിയില്ല. ആക്രമണത്തില്‍ ഉള്‍പ്പെട്ട ആരോഗ്യ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് കെ.ആര്‍.അവിഷിത്തിനെ സ്റ്റാഫില്‍ നിന്ന് പുറത്താക്കി. എസ്‌എഫ്‌ഐ വയനാട് മുന്‍ ജില്ലാ വൈസ് പ്രസിഡന്‍റാണ് കെ.ആര്‍.അവിഷിത്ത്. ഈ മാസം 23-ാം തീയതി വച്ച് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി നല്‍കിയ കത്തിലാണ് അതിവേഗം പൊതുഭരണവകുപ്പ് ഉത്തരവിറക്കിയത്.
രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണക്കേസില്‍ ആരോഗ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗവും ഉണ്ടായിരുന്നുവെന്ന് ആരോപണമുന്നയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ്. അതിന് ശേഷമാണ് മിന്നല്‍ വേഗത്തില്‍ നടപടികളുണ്ടായിത്. അവിഷിത്ത് ഈ മാസം 15 മുതല്‍ വ്യക്തിപരമായ കാരണങ്ങളാല്‍ ഓഫീസില്‍ വരുന്നില്ലെന്നും, ഇദ്ദേഹത്തെ മാറ്റണമെന്നും ആവശ്യപ്പെട്ട് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സജീവന്‍ പൊതുഭരണ വകുപ്പിന് കത്തു നല്‍കിയിരുന്നു.