പത്തനംതിട്ട : ശബരിമലയോട് മുഖ്യമന്ത്രിക്കും സര്‍ക്കാരിനും അലര്‍ജിയാണെന്നും ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകരോട് സംസ്ഥാന സര്‍ക്കാര്‍ വൈരാഗ്യ ബുദ്ധിയോടെ പെരുമാറുന്നത് അവസാനിപ്പിക്കണമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ശബരിമല എന്ന് കേള്‍ക്കുമ്പോള്‍ ചുവപ്പുകണ്ട കാളയുടെ ലക്ഷണമാണ് മുഖ്യമന്ത്രിയുടേത്. തീര്‍ത്ഥാടക പ്രശ്നങ്ങള്‍ നേരിട്ടറിയുവാന്‍ പത്തനംതിട്ട ഇടത്താവളം സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല. തീര്‍ത്ഥാടന കാലം തുടങ്ങുന്നതിന് മുന്‍പ് പമ്പയില്‍ അവലേകന യോഗം വിളിക്കുക എന്ന കീഴ്വഴക്കം മുഖ്യമന്ത്രി പിണറായി വിജയന്‍ ലംഘിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഏകോപിപ്പിക്കുന്നതിലും മുഖ്യമന്ത്രിയുടെ ഈ താല്‍പര്യമില്ലായ്മ കാരണമായിട്ടുണ്ട്. ഭക്തജനങ്ങളോട് ശത്രുതാ മനോഭാവം വെടിയുവാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ദേവസ്വം ബോര്‍ഡും പോലീസും പരസ്പര പഴിചാരലുകള്‍ ഒഴിവാക്കണം.
പരിണിത പ്രജ്ഞരായ പോലീസ് ഉദ്യോഗസ്ഥരെ വേണം ശബരിമല ഡ്യൂട്ടിക്ക് നിയോഗിക്കേണ്ടത്. ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ ദുരിത പൂര്‍ണ്ണമായ തീര്‍ത്ഥാടനം നടത്തുമ്പോള്‍ ആര്‍ഭാട പൂര്‍വ്വമായ നവകേരള ഘോഷയാത്ര ഒഴിവാക്കി ദേവസം വകുപ്പ് മന്ത്രിയെങ്കിലും ഏകോപന ചുമതല ഏറ്റെടുക്കുവാന്‍ തയ്യാറാകണം. ഇടത്താവളങ്ങളില്‍ ആവശ്യത്തിന് സൗകര്യങ്ങള്‍ ഒരുക്കി തിരക്ക് കൂടുമ്പോള്‍ ഭക്തരെ നിയന്ത്രിക്കുന്നതിന് പകരം യാതൊരു അടിസ്ഥാന സൗകര്യങ്ങളും ഇല്ലാത്ത നിലയ്ക്കലും പമ്പയിലും ഭക്തരെ തടഞ്ഞ് ദുരിതത്തിലാക്കുന്നത് യാതൊരു ന്യായീകരണവുമില്ല. കോടതി ഇടപെടലുകള്‍ ഉണ്ടായിട്ടുപോലും അനങ്ങാപ്പാറ നയമാണ് സര്‍ക്കാര്‍ നിലകൊള്ളുന്നത്.
കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫ. പി.ജെ കുര്യന്‍, ഡിസിസി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പഴകുളം മധു, പി. മോഹന്‍രാജ്, എ. ഷംസുദ്ദീന്‍, ഡി.സി.സി ഭാരവാഹികളായ വെട്ടൂര്‍ ജ്യോതിപ്രസാദ്, എ. സുരേഷ് കുമാര്‍, അനില്‍ തോമസ്, സാമുവല്‍ കിഴക്കുപുറം, ജി. രഘുനാഥ്, നഹാസ് പത്തനംതിട്ട, കെ. ജാസിംകുട്ടി, സജി കൊട്ടയ്ക്കാട് എന്നിവരും ചെന്നിത്തലക്കൊപ്പം ഉണ്ടായിരുന്നു. തീര്‍ത്ഥാടകര്‍ക്കൊപ്പം അയ്യപ്പന്‍ കഞ്ഞി കുടിച്ചാണ് ചെന്നിത്തല മടങ്ങിയത്.





























