ആലപ്പുഴ : കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തിൽ പ്രതികരിച്ച് മൂലം വള്ളംകളി ജലോത്സവ സമിതി. മുഖ്യമന്ത്രി വിഡി സതീശനെതിരെയാണ് ജലോത്സവ സമിതി രംഗത്തുവന്നിരിക്കുന്നത്. കുട്ടനാടിനെയും വള്ളംകളി പ്രേമികളെയും മുഖ്യമന്ത്രി അപമാനിച്ചുവെന്ന് സമിതി എക്‌സിക്യൂട്ടീവ് അംഗം കെ ജി അരുണ്‍ കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. വിഷയത്തിൽ ചമ്പക്കുളത്ത് വൈകിട്ട് പ്രതിഷേധയോഗം സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘അവധി നല്‍കുന്നത് അല്ല പ്രശ്‌നം. നല്‍കില്ലെന്ന ധിക്കാരപരമായ നിലപാടിലാണ് പ്രതിഷേധം. മുഖ്യമന്ത്രിയുടെ പ്രതികരണം എംഎല്‍എയുടെ മുഖത്തേറ്റ അടിയാണ്. ന്യായമായ ആവശ്യത്തെ തള്ളിക്കളഞ്ഞ നടപടി അത്യന്തം പ്രതിഷേധാര്‍ഹമാണ്.
ചമ്പക്കുളം മൂലം വള്ളംകളി കേവലം ഒരു കായിക മത്സരം മാത്രമല്ല. കുട്ടനാടിന്റെ ആത്മാവും ജനങ്ങളുടെ വികാരവുമാണ്. മുഖ്യമന്ത്രി രഹസ്യമായി പറഞ്ഞതായി പുറത്തുവന്ന വാര്‍ത്ത ഗൗരവകരമാണ്. അവധി പ്രഖ്യാപിക്കണമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ല’, എന്നായിരുന്നു കെ ജി അരുണ്‍ കുമാറിന്റെ വാക്കുകൾ. വിഷയത്തിൽ ചമ്പക്കുളം മൂലം ജലോത്സവം സമിതി മുന്‍ സ്‌പോണ്‍സര്‍ കമ്മറ്റി ചെയര്‍മാന്‍ അഗസ്റ്റില്‍ ജോസും പ്രതികരിച്ചു. മുഖ്യമന്ത്രിയുടേത് ഇരട്ടത്താപ്പാണെന്നും,അവധി വേണമെന്നത് തീര്‍ത്തും ന്യായമായ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ പുച്ഛത്തോടെയുള്ള മറുപടി പ്രതിഷേധാര്‍ഹമാണ്. മുഖ്യമന്ത്രിയുടെ നിലപാടില്‍ അങ്ങേയറ്റം പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും അഗസ്റ്റിന്‍ ജോസ് പ്രതികരിച്ചു.






























