പത്തനംതിട്ട : പത്തനംതിട്ടയില്‍ പതിമൂന്നുവയസുകാരിയെ സഹപാഠികൾ ചേർന്ന് ലൈംഗികമായി ചൂഷണം ചെയ്ത സംഭവത്തിൽ കേസെടുത്ത് സംസ്ഥാന ബാലാവകാശ കമ്മീഷന്‍. ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ വി മനോജ് കുമാറാണ് സംഭവത്തിൽ സ്വമേധയാ കേസെടുത്തത്. മാധ്യമ വാർത്തകൾ ശ്രദ്ധയിൽപ്പെട്ടതിനെ പിന്നാലെയായിരുന്നു നടപടി. വിദ്യാർത്ഥിനി ചൂഷണത്തിന് ഇരയായെന്ന വിവരം അധ്യാപികയോട് വെളിപ്പെടുത്തിയത് കുട്ടിയുടെ സഹോദരിയാണ്. പിന്നാലെ അധ്യാപിക ഈ വിവരം ചൈൽഡ് ഹെൽപ് ലൈനിൽ അറിയിക്കുകയായിരുന്നു. ഇതോടെ കുട്ടിക്ക് കൗൺസിലിംഗ് ഏർപെടുത്തുകയും പീഡന വിവരം കുട്ടി വെളിപ്പെടുത്തുകയും ചെയ്തു.
കൗൺസിലിങ്ങിൽ കുട്ടി പത്തുപേരുടെ പേരുകൾ വെളിപ്പെടുത്തിയതായാണ് പുറത്തുവരുന്ന വിവരം. ഇവരിൽ എട്ട് പേർക്കെതിരെ നിലവിൽ കേസെടുത്തിട്ടുണ്ട്. പോക്സോ വകുപ്പ് പ്രകാരമാണ് കേസ്. കേസെടുത്ത എല്ലാവരും പ്രായപൂർത്തിയാകാത്ത കുട്ടികളാണ്. ഇതിൽ ഒരു പെൺകുട്ടിയും ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ പ്രായപൂർത്തിയായവരും ഈ സംഘത്തിൽ ഉണ്ടെന്നാണ് വിവരം. സ്കൂൾ പരിസരത്ത് വെച്ചും സഹപാഠിയായ പെൺകുട്ടിയുടെ വീട്ടിൽ വെച്ചുമാണ് പതിമൂന്നുകാരിയെ സഹപാഠികൾ ചേർന്ന് പീഡിപ്പിച്ചത്. കേസിൽ 10 പേരുടെയും പങ്ക് പോലീസ് അന്വേഷിക്കുകയാണ്.
വിദ്യാർത്ഥിനിയുടെ ഈ വെളിപ്പെടുത്തലിന് പിന്നാലെ സ്കൂൾ അധികൃതർ പോലീസിനും ശിശുക്ഷേമ സമിതിക്കും വിവരം കൈമാറുകയായിരുന്നു. അതിക്രമത്തിന് ഇരയായ കുട്ടിയുടെ സംരക്ഷണം സിഡബ്യൂസി ഏറ്റെടുത്തു. പ്രതികളുടെ മൊഴി പോലീസ് ശേഖരിക്കും. ഏറെ ഗൗരവമുള്ള വിഷയമായതിനാലും, പ്രായപൂർത്തിയാകാത്ത കുട്ടികളാണ് പോക്സോ കേസിലെ പ്രതികൾ എന്നതിനാലും പോലീസ് ഏറെ സൂക്ഷ്മതയോടെയാണ് കേസ് കൈകാര്യം ചെയ്യുന്നത്.





























