ബെയ്ജിങ്: കൊറോണാ വൈറസിന്റെ പ്രഭവകേന്ദ്രമെന്ന് ശാസ്ത്രജ്ഞർ കരുതുന്ന ചൈനയിലെ കുപ്രസിദ്ധ വെറ്റ് മാർക്കറ്റ് വീണ്ടും തുറന്നു. ലോകം മുഴുവന്‍ കൊവിഡ് 19 എന്ന മഹാമാരി വ്യാപിച്ചു കൊണ്ടിരിക്കവെയാണ് ചൈന ഈ മാർക്കറ്റ് വീണ്ടും തുറന്നത്. അമേരിക്കയിലെ പ്രമുഖ വാർത്താ ചാനലായ ഫോക്സ് ന്യൂസ് ആണ് ഈ കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
വവ്വാലുകള്‍, ഈനാംപേച്ചി, പട്ടിയിറച്ചി, പാമ്പ് എന്നു വേണ്ട ലോകത്തിലുള്ള സകല ജീവികളുടെയും മാംസം വില്‍ക്കുന്ന മാര്‍ക്കറ്റാണിത്. വൈറസ് ബാധമൂലം ആയിരക്കണക്കിന് ആളുകളാണ് ചൈനയില്‍ മരിച്ചത്. എന്നാല്‍ ഇപ്പോഴും ഈ മാര്‍ക്കറ്റില്‍ മാംസം വാങ്ങാനായി നിരവധി പേരാണ് വരുന്നത്. എല്ലായിനം ഇഴ ജന്തുക്കളുടെയും മാംസം ഇപ്പോഴും ഈ മാർക്കറ്റില്‍ സുലഭമായി ലഭിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
അതേസമയം കൊവിഡ് 19 വൈറസിന്റെ പിടിയില്‍ നിന്ന് ലോകരാജ്യങ്ങള്‍ മുക്തമാവുന്നതിന് മുന്‍പ് ചൈന ഈ മാര്‍ക്കറ്റ് തുറന്നത് അപകടകരമാണെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഈ മാര്‍ക്കറ്റില്‍ നിന്ന് വവ്വാല്‍ മുഖേനയാണ് കൊറോണ വൈറസ് പടർന്നതെന്നാണ് പൊതുവെ കരുതപ്പെടുന്നത്.