ചിറ്റാർ : കുടപ്പനക്കുളം പടിഞ്ഞാറെചരുവിൽ മത്തായിയെ കസ്റ്റഡിൽ എടുത്ത് മർദ്ദിച്ച് കൊലപ്പെടുത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്കെതിരെ കൊലപാതകക്കുറ്റത്തിന് കേസ്സ് രജിസ്റ്റർ ചെയ്ത് നിയമ നടപടിക്ക് വിധേയമാക്കേണ്ടതിന് പകരം കുറ്റവാളികളെ സ്ഥലം മാറ്റി സംരക്ഷിക്കുന്ന സമീപനമാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്ന് കോൺഗ്രസ് രാഷ്ട്രീയ കാര്യസമിതി അംഗം പ്രൊഫ.. പി.ജെ കുര്യൻ പറഞ്ഞു. മത്തായിയെ മർദ്ദിച്ച് കൊലപ്പെടുത്തിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനു മുമ്പിൽ നടത്തുന്ന റിലേ സത്യാഗ്രത്തിന്റെ രണ്ടാം ദിവസത്തെ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിണറായി സർക്കാർ അധികാരം ഏറ്റ നാൾ മുതൽ കസ്റ്റഡി കൊലപാതക പരമ്പരയാണ് ഉണ്ടായിട്ടുള്ളതെന്നും കസ്റ്റഡി മരണങ്ങളിലെ അവസാനത്തെ ഇരയാണ് ചിറ്റാറിലെ മത്തായി എന്ന നിരപരാധിയായ യുവാവ് എന്നും ആന്റോ ആന്റണി എം.പി. കുറ്റപ്പെടുത്തി. വനപാലകരുടെ കസ്റ്റഡിയിൽ ക്രൂരമായ മർദ്ദനം ഏറ്റാണ് മത്തായി കൊല്ലപ്പെട്ടതെന്നത് സംശയരഹിതമാണെന്നും പ്രതികളെ നിയമത്തിന് മുമ്പിൽ എത്തിച്ച് കുടുംബത്തിന് നീതി ലഭ്യമാക്കുന്നതുവരെ കോൺഗ്രസ് സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി വൈസ് പ്രസിഡന്റ് അനിൽ തോമസ്, ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം, ബ്ലോക്ക് പ്രസിഡന്റ് റോയിച്ചൻ എഴിക്കകത്ത്, ഡി.സി.സി അംഗം പി.കെ.ഗോപി എന്നിവരാണ് രണ്ടാം ദിവസം സത്യാഗ്രഹം അനുഷ്ടിച്ചത്.
സമാപന സമ്മേളനം ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ് ഉദ്ഘാടനം ചെയ്തു. പി.പി.മത്തായിയുടെ കൊലപാതകികളെ അറസ്റ്റ് ചെയ്യാതെ സർക്കാരും പോലീസും ഉരുണ്ട് കളിക്കുകയാണെന്ന് ബാബു ജോര്‍ജ്ജ് പറഞ്ഞു. അറസ്റ്റ് വൈകിപ്പിച്ചാൽ സമരം കൂടുതൽ ശക്തമാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി. ഡി.സി.സി ജനറൽ സെക്രട്ടറി സുനിൽ എസ്. ലാൽ, ഐ.എൻ.റ്റി.യു.സി ജില്ലാ പ്രസിഡന്റ് എ.ഷംസുദീൻ, എ. ബഷീർ, ശശീധരൻ കോതകത്ത്, രവി കണ്ടത്തിൻ, ബി. ഹനീഫ, ശാന്തമ്മ ചെല്ലമ്മ, ജോയൽ മാത്യു, സജി കുളത്തുങ്കൽ, മണ്ഡലം പ്രസിന്റുമാരായ അജയൻ പിള്ള ആനിക്കനാട്ട്, രാജു കലപ്പ മണ്ണിൽ, മാത്യു തോമസ് എന്നിവർ പ്രസംഗിച്ചു.
മൂന്നാം ദിവസമായ ആഗസ്റ്റ് 6ന് റിലേ സത്യാഗ്രഹം മുൻ ഡി.സി.സി പ്രസിഡന്റ് പി.മോഹൻ രാജ് ഉദ്ഘാടനം ചെയ്യും.































