ചിറ്റാര്‍ : അഴിമതിക്ക് നേരെ മുഖംതിരിച്ച ചിറ്റാര്‍ വില്ലേജ് ഓഫീസറെ ഇടുക്കിയിലേക്ക് നാടുകടത്തി. നാരങ്ങാനം വില്ലേജ് ഓഫീസര്‍ ആയിരുന്ന മനോജ് കുമാറിനെ മൂന്നുമാസം മുമ്പാണ് ചിറ്റാറിലേക്ക് സ്ഥലംമാറ്റിയത്. ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ മനോജ് കുമാര്‍ നാട്ടുകാരുടെ പ്രിയങ്കരനായിത്തീര്‍ന്നു. ഇതോടെ ചിറ്റാര്‍ വില്ലേജ് ഓഫീസില്‍ നിന്നും കൈക്കൂലിയും അഴിമതിയും പടിക്ക് പുറത്തായി. ജനങ്ങളുടെ ഏതാവശ്യവും തന്റെ അധികാര പരിധിയില്‍ ഉള്ളതാണെങ്കില്‍ കാലതാമസം ഒട്ടുമില്ലാതെ അതൊക്കെ ചെയ്തുകൊടുക്കുമായിരുന്നു ഇദ്ദേഹം.
നാരങ്ങാനം വില്ലേജില്‍ ജോലിചെയ്തപ്പോഴും ഇദ്ദേഹം ജനകീയനായിരുന്നു. ചിറ്റാര്‍ വില്ലേജിലേക്ക് മാറ്റം കിട്ടിയപ്പോള്‍ താമസവും ഇവിടേയ്ക്ക് മാറ്റി. കുട്ടികളെയും ചിറ്റാറിലെ സ്കൂളില്‍ ചേര്‍ത്തു. മൂന്നുമാസം തികയുന്നതിനു മുമ്പേ ഇദ്ദേഹത്തെ സ്ഥലം മാറ്റിയത് ഇടുക്കിയിലേക്കാണ്. കുട്ടികളുടെ പഠനത്തെപ്പോലും ബാധിക്കുന്ന തരത്തിലാണ് കണ്ണില്‍ ചോരയില്ലാത്ത ഈ നടപടി. ചിറ്റാർ എ.വി.ടി തോട്ടം മുറിച്ച് വാങ്ങിയവരുടെ പോക്ക് വരവ് വര്‍ഷങ്ങളായി മുടങ്ങി കിടക്കുകയായിരുന്നു. അടുത്ത കാലത്തിറങ്ങിയ ഒരു ഉത്തരവിന്റെ അടിസ്ഥാനത്തിൽ പോക്കുവരവ് ജോലികൾ പൂർത്തീകരിച്ചു വരുന്നതിനിടയിലാണ് ഇപ്പോള്‍ ഇദ്ദേഹത്തെ സ്ഥലം മാറ്റിയത്.
ഇന്നലെ ഒരു ജീവനക്കാരന്‍ മാത്രമായിരുന്നു ആയിരുന്നു ഓഫീസിൽ ഉണ്ടായിരുന്നത്. ഇതുമൂലം നിരവധി ആളുകൾ വിവിധ ആവശ്യങ്ങൾക്ക് വന്നിട്ട് തിരികെപ്പോകേണ്ടിവന്നു. ചിറ്റാര്‍ വില്ലേജ് ഓഫീസറെ സ്ഥലം മാറ്റിയതിനു പിന്നില്‍ വ്യക്തമായ രാഷ്ട്രീയ നീക്കമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. പ്രത്യക്ഷ സമരപരിപാടിയുമായി മുമ്പോട്ടുപോകുവാന്‍ ഒരുങ്ങുകയാണ് നാട്ടുകാര്‍.































