വയനാട് : പനമരം പോലീസ് സ്റ്റേഷനിലെ സിഐ എലിസബത്തിനായി അന്വേഷണം തുടരുന്നു. കോടതി ഡ്യൂട്ടിക്കായി പാലക്കാടേക്ക് പുറപെട്ട സിഐയെ കാണാതായെന്നാണ് പരാതി. എലിസബത്ത് കോഴിക്കോട് നിന്നും പാലക്കാട് ബസിൽ കയറുന്നതുവരെയുള്ള തെളിവുകൾ പോലീസ് ശേഖരിച്ചു. കമ്പളക്കാട് സിഐയുടെ നേതൃത്വത്തിലുള്ള സംഘം പാലക്കാട് എത്തി തിരച്ചിൽ നടത്തുകയാണ്.
ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് പനമരം പോലീസ് സ്റ്റേഷനിലെ സിഐ കെഎ എലിസബത്തിനെ കാണാതാകുന്നത്. പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയിലേക്ക് കോര്‍ട്ട് എവിഡന്‍സ് ഡ്യൂട്ടിക്കായി എലിസബത്ത് പുറപ്പെട്ടിരുന്നു. എന്നാൽ കോടതിയിൽ എത്തിയില്ല. അവസാനമായി സംസാരിച്ച ഗ്രേഡ് എസ് ഐയോട് കൽപ്പറ്റയിൽ ഉണ്ടെന്നാണ് സിഐ പറഞ്ഞത്. പിന്നീട് എലിസബത്തിന്‍റെ ഔദ്യോഗിക നമ്പർ ഉൾപ്പടെ സ്വിച്ച് ഓഫായി.
സിസിടിവി ദൃശ്യങ്ങളിൽ നിന്നും എലിസബത്ത് കോഴിക്കോട് എത്തിയതായും പാലക്കാടേക്കുള്ള ബസിൽ കയറിയതായും വിവരം കിട്ടിയിട്ടുണ്ട്. പാലക്കാടേക്ക് പുറപ്പെടും മുമ്പ് കോഴിക്കോട് മാനാഞ്ചിറയിലെ എടിഎമ്മിൽ നിന്ന് പണം പിൻവലിച്ചിട്ടുണ്ട്. മാനന്തവാടി ഡിവൈഎസ്പിയുടെ നേതത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. കമ്പളക്കാട് സിഐയും സംഘവും പാലക്കാട് എത്തി തിരച്ചിൽ തുടരുകയാണ്. ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ ആശുപത്രിയിൽ ചികിത്സ തേടിയോ എന്നതടക്കം പോലീസ് പരിശോധിക്കുന്നുണ്ട്.





























