തിരുവനന്തപുരം : സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യപ്രതികളെ ബെംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തതിന് പിന്നാലെ കസ്റ്റംസ് ഓഫീസിന്റെ സുരക്ഷ വർധിപ്പിച്ചു. സിഐഎസ്എഫിനാണ് സുരക്ഷാ ചുമതല. ഇവർ തിരുവനന്തപുരത്തെ കസ്റ്റംസ് ഓഫീസിൽ എത്തി ചുമതലയേറ്റു. സ്വർണ്ണം കണ്ടെത്തിയ കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ രാമമൂർത്തിക്കും സിഐഎസ്എഫ് സുരക്ഷ ഏർപ്പെടുത്തി.
ബെംഗളൂരുവിലെ കോറമംഗലയിലുള്ള ഫ്ലാറ്റിൽ വച്ചാണ് പ്രതികളെ പിടികൂടിയത്. തിരുവനന്തപുരത്ത് സന്ദീപിന്റെ വീട്ടിൽ കസ്റ്റംസ് പരിശോധന നടത്തുന്നതിനിടെ, സഹോദരന്റെ ഫോണിലേക്ക് കോൾ വന്നിരുന്നു. സന്ദീപാണ് വിളിച്ചത്. അഭിഭാഷകന്റെ അടുത്തേക്ക് പോകാനായിരുന്നു നിർദ്ദേശം. ഇതാണ് പ്രതികളെ കണ്ടെത്തുന്നതിൽ നിർണ്ണായകമായത്.
കസ്റ്റംസ് ഇക്കാര്യം എൻഐഎയെ അറിയിച്ചു. കേരളാ പോലീസിന്റെ സഹായവും തേടി. കേരളത്തിൽ നിന്നുള്ള എൻഐഎ ഉദ്യോഗസ്ഥർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഹൈദരാബാദിൽ നിന്നുള്ള എൻഐഎ ഉദ്യോഗസ്ഥരാണ് പ്രതികളെ പിടികൂടിയത്. അവസാന ഘട്ടത്തിൽ കർണ്ണാടക പോലീസിന്റെ സഹായവും തേടിയിരുന്നു.