തിരുവനന്തപുരം: പണിമുടക്കിലുണ്ടായ അക്രമ സംഭവങ്ങളെ ന്യായീകരിച്ച് സിഐടിയു. ചക്ക വെട്ടുമ്പോള്‍ ഒരു കുരുവിന് പരിക്ക് പറ്റിയേക്കാമെന്ന് ജനറൽ സെക്രട്ടറി എളമരം കരീം പ്രതികരിച്ചത്. പണിമുടക്ക് ദിനത്തിൽ യുഡിഎഫിന്‍റെ യാത്ര മാറ്റി വെയ്ക്കാത്തിനെതിരായ സിപിഎം വിമര്‍ശനത്തെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ തള്ളി. പണിമുടക്കിൽ സംസ്ഥാനത്ത് ജനജീവിതം സ്തംഭിച്ചു. പണിമുടക്കിൽ പലയിടത്തും അക്രമം ഉണ്ടായി. പക്ഷേ ഒറ്റപ്പെട്ട സംഭവങ്ങളാണെന്ന് ചുരുക്കുകയാണ് സമരസമിതി. ഇതിന്‍റെ പേരിൽ പണിമുടക്കിനെ ഇകഴ്ത്തരുതെന്നാണ് സിഐടിയു ജനറൽ സെക്രട്ടറിയുടെ ആവശ്യം. തൊഴിലാളികളുടെ പ്രശ്നം വാര്‍ത്തയാക്കുന്നില്ലെന്ന് മാധ്യമങ്ങള്‍ക്ക് നേരെ വിമര്‍ശനവും ഉയർത്തി.
കേരളത്തിൽ യോജിച്ച സമരത്തിൽ നിന്ന് ഐഎൻടിയുസിയെ യുഡിഎഫിന് വിലക്കിയെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ആരോപണം. ഐഎൻടിയുസി പറഞ്ഞിട്ടും പുതുയുഗ യാത്ര സതീശൻ മാറ്റി വച്ചില്ലെന്ന് വിമര്‍ശനവും ഉയരുന്നുണ്ട്. പണിമുടക്കിന് പിന്തുണയ്ക്കുമ്പോഴും കേരളത്തിൽ മാത്രം ഹര്‍ത്താലുകുന്നത് നല്ലതാണോയെന്ന് ചര്‍ച്ച വേണമെന്നും കാലഹരണപ്പെട്ട പലതും മാറ്റണമെന്നുമാണ് പ്രതിപക്ഷ നേതാവിന്‍റെ അഭിപ്രായം. ഒന്നിച്ചുള്ള സമരത്തിലും യാത്ര മാറ്റി വയ്ക്കുന്നതിലും തര്‍ക്കിക്കുമ്പോഴും എൽഡിഎഫ്- യുഡിഎഫ് അനുകൂല തൊഴിലാളി സംഘടനകള്‍ പണിമുടക്കി. തൊഴിൽ കോഡിനും തൊഴിലുറപ്പിലെ മാറ്റത്തിനുമെതിരെ ഇടതു സംഘടനകള്‍ പണിമുടക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരന്‍റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ കൂടിയാണ് യുഡിഎഫ് അനുകൂല സംഘനകളുടെ സമരം. പണിമുടക്കിൽ പൊതുഗതാഗതവും നിലച്ചു.





























