ന്യൂഡൽഹി : വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിക്കായി എല്ലാകോണുകളിൽനിന്നും മുറവിളി ഉയരുമ്പോഴും അദ്ദേഹത്തെ കൈവിടാതെ ബി.ജെ.പി. വിദ്യാർഥിപ്രക്ഷോഭകർക്കുപിന്നാലെ കോൺഗ്രസും സമാന ആവശ്യമുന്നയിച്ച് പ്രതിഷേധം ശക്തമാക്കിയതോടെ ഭരണ-ബി.ജെ.പി. നേതൃത്വങ്ങൾ കടുത്ത സമ്മർദത്തിലാണ്. എന്നിരുന്നാലും തത്‌കാലം മന്ത്രിയെ പാർട്ടിനേതൃത്വം കൈവിടില്ലെന്നാണ് സൂചന. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ആഭ്യന്തരമന്ത്രി അമിത് ഷായുമായും അടുത്ത ബന്ധം പുലർത്തുന്ന നേതാവ് എന്നതുകൊണ്ടുമാത്രമല്ല ഈ സംരക്ഷണം. മറിച്ച് രാജിവെക്കണമെന്ന ആവശ്യം അംഗീകരിച്ചാൽ വിദ്യാഭ്യാസമന്ത്രാലയത്തിന്റെ വീഴ്ച അംഗീകരിക്കലാകും.
നേതൃത്വത്തെ കുഴക്കുന്നതും ഇതാണ്. മന്ത്രിസഭാ പുനഃസംഘടനയുടെപേരിൽ വകുപ്പുമാറ്റത്തിലൂടെ താത്‌കാലിക പ്രതിസന്ധി പരിഹരിക്കുക എന്ന പോംവഴിയുണ്ടായിരുന്നു. എന്നാൽ, പാർലമെന്റ് സമ്മേളനം കഴിയാതെ ഇത് പ്രായോഗികമല്ല. ചോദ്യച്ചോർച്ചയുമായി ബന്ധപ്പെട്ട് സർക്കാർ കർശനനടപടി സ്വീകരിച്ചിട്ടുണ്ടെന്നാണ് പ്രധാനമന്ത്രി ചൊവ്വാഴ്ച എൻ.ഡി.എ. പാർലമെന്ററി പാർട്ടി യോഗത്തിൽ പറഞ്ഞത്. അതേസമയം, പ്രധാൻ ഉൾപ്പെടെ രാഷ്ട്രീയ നേതൃത്വത്തിന് എന്തെങ്കിലും വീഴ്ചസംഭവിച്ചതായി അംഗീകരിച്ചിട്ടുമില്ല. ധാർമിക ഉത്തരവാദിത്വമേറ്റെടുത്ത് പ്രധാൻ രാജിവെച്ചാൽ തത്‌കാലം പ്രതിഷേധം തണുപ്പിക്കാമെന്ന് ബി.ജെ.പി.ക്കറിയാം.
എന്നാൽ, ഈ ആവശ്യത്തിന് വഴങ്ങുന്നത് കൂടുതൽ പ്രശ്നങ്ങളിലേക്ക് നയിക്കുമെന്നാണ് അവരുടെ വിലയിരുത്തൽ. ഇതിനുപുറമേ, അയോധ്യ സംഭാവനക്കൊള്ളയും കേന്ദ്രത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. വിദ്യാർഥിപ്രക്ഷോഭത്തെക്കാൾ ബി.ജെ.പി.യെ അലോസരപ്പെടുത്തുന്നതും ഇതാണ്. പ്രധാൻ രാജിവെച്ചാൽ പ്രതിപക്ഷം അടുത്തതായി ഉയർത്തുന്നത് അയോധ്യ സംഭാവനക്കൊള്ളതന്നെയാകും. പാർലമെന്റിൽ ഉൾപ്പെടെ അയോധ്യ ചർച്ച ഒഴിവാക്കാൻ വിദ്യാർഥിപ്രക്ഷോഭം തത്‌കാലം നീണ്ടുപോകട്ടെ എന്ന നിലപാടാണോ കേന്ദ്രത്തിനെന്ന സംശയം സമാജ്‌വാദി പാർട്ടി എം.പി.മാർ പ്രകടിപ്പിക്കുന്നുണ്ട്.
































