അയോധ്യ: യു.പിയിലെ അയോധ്യയിൽ പത്താം ക്ലാസ് വിദ്യാർഥിനിയെ സ്കൂളിലെ അധ്യാപകരും മാനേജറും ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി ടെറസിൽ നിന്ന് തള്ളിയിട്ട് കൊന്നു. സ്കൂളിലെ പ്രിൻസിപ്പാളും കായികാധ്യാപകനും മാനേജറും ചേർന്നാണ് കൂട്ടബലാത്സംഗത്തിനിരയാക്കിയതെന്നും പോലീസ് പറഞ്ഞു. പെൺകുട്ടി സ്കൂളിന്റെ കെട്ടിടത്തിന് മുകളിൽ നിന്നും താഴേക്ക് വീഴുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. സ്കൂൾ മാനേജറായ ബ്രിജേഷ് യാദവ് പ്രിൻസിപ്പാൾ റാഷ്മി ഭാട്ടിയ എന്നിവർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
സ്കൂളിലെ കായികാധ്യാപകൻ അഭിഷേക് കനൗജിയയും കേസിൽ പ്രതിയാണ്. കൂട്ടബലാത്സംഗം, കൊലപാതകം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വേനലവധിക്കായി സ്കൂൾ അടച്ചിരിക്കുന്ന സമയത്ത് പ്രിൻസിപ്പാളിന്റെ നിർദേശപ്രകാരമാണ് പെൺകുട്ടി സ്കൂളിലെത്തിയതെന്ന് പിതാവ് പറഞ്ഞു. കേസന്വേഷണം വഴിതെറ്റിക്കാൻ സ്കൂൾ പ്രിൻസിപ്പലും സംഘവും ശ്രമിച്ചുവെന്ന് പോലീസ് അറിയിച്ചു. ഇതിന്റെ ഭാഗമായി സ്കൂളിന്റെ ടെറസിൽ നിന്നും രക്തക്കറ കഴുകി വൃത്തിയാക്കിയിരുന്നു.





























