ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരിൽ ആറാം ക്ലാസ്സ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടിയാണ് ആത്മഹത്യ ചെയ്തത്. ജയ്പൂർ നീർജ മോദി സ്കൂളിലാണ് സംഭവം. സ്കൂൾ അധികൃതരുടെ പീഡനമാണ് മരണത്തിന് കാരണമെന്ന് കുടുംബം ആരോപിച്ചു. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. 10 വയസുകാരിയായ അമൈറയാണ് മരിച്ചത്. ഏകദേശം 47 അടി ഉയരത്തിൽ നിന്നാണ് കുട്ടി ചാടിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. പെൺകുട്ടി റെയിലിംഗ് കയറി ചാടുന്നതായി ദൃശ്യങ്ങളിൽ കാണാം. പെൺകുട്ടി ആത്മഹത്യ ചെയ്യാനുള്ള കാരണം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തി വരികയാണ് പോലീസ്.
അമൈറയെ അപകടത്തിനു ശേഷം ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു. അന്വേഷണത്തിനായി poലീസ് സ്കൂളിൽ എത്തിയെങ്കിലും പെൺകുട്ടി വീണ സ്ഥലത്ത് രക്തക്കറയൊന്നും ഉണ്ടായിരുന്നില്ല. ഇത് സ്കൂൾ അധികൃതർ വൃത്തിയാക്കിയ നിലയിലാണ് കണ്ടതെന്ന് പൊലീസ് പറയുന്നു. അധ്യാപകരുടെയും സ്റ്റാഫിന്റെയും പങ്ക് അന്വേഷിക്കണമെന്നും, സ്കൂൾ പരിസരത്ത് ഇത്തരമൊരു സംഭവം എങ്ങനെയുണ്ടായി എന്ന് വ്യക്തമാക്കണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെട്ടു. മാതാപിതാക്കളുടെ ഏക മകളായിരുന്നു അമൈറ. ബാങ്കിൽ ജോലി ചെയ്യുകയാണ് അമൈറയുടെ അമ്മ. അച്ഛൻ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്നു. സംഭവത്തിന് ആറു മണിക്കൂറുകൾക്കുശേഷമാണ് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി എഫ്ഐആർ ഫയൽ ചെയ്തത്.





























